ബിജു അഗസ്റ്റിൻ അറസ്റ്റിലായപ്പോൾ
ഇരിട്ടി: സ്ഥലം ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പായം സ്പെഷൽ വില്ലേജ് ഓഫിസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. സ്പെഷൽ വില്ലേജ് ഓഫിസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽനിന്ന് ഒരു സ്ഥലം ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി പിടികൂടിയത്.
സ്ഥലത്തിന്റെ പ്ലാനും സ്കെച്ചും ഉണ്ടാക്കുന്നതിനാണ് വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം സ്ഥലം ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണവുമായി സ്ഥലം ഉടമ ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ നേരത്തെ പണം കൈമാറാൻ നിശ്ചയിച്ച സ്ഥലത്തെത്തുകയും സ്പെഷൽ വില്ലേജ് ഓഫിസർ അവിടെയെത്തി പണം കൈപ്പറ്റുന്നതിനിടെ പിടിയിലാവുകയുമായിരുന്നു. സ്ഥലം ഉടമ നൽകിയ 15,000 രൂപ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
ഡിവൈ.എസ്.പി സുരേഷ് ബാബുവിനെ കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ്.ഐമാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ.എസ്.ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ബിജു അഗസ്റ്റിൻ ആറുമാസം മുമ്പാണ് ഇടുക്കിയിൽനിന്ന് സ്ഥലംമാറി പായത്ത് സ്പെഷൽ വില്ലേജ് ഓഫിസറായി ചാർജെടുത്തത്. വിജിലൻസ് സംഘം ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.