ഓപറേഷന്‍ എര്‍ത്ത് ഗാര്‍ഡിന്റെ ഭാഗമായി വിജിലൻസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ ചെങ്ങളായിൽ നടത്തിയ പരിശോധന
കണ്ണൂർ: ജില്ലയിൽ അനധികൃതമായി കുന്നിടിച്ച് മണ്ണെടുക്കുന്നത് വ്യാപകമായതിനെത്തുടര്‍ന്ന് വിജിലന്‍സ് പരിശോധന. ഓപറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന പേരിലാണ് പരിശോധന നടത്തിയത്. വീടിന് മണ്ണെടുക്കുന്നതിന്റെയും ദേശീയപാത നിർമാണത്തിന്റെയും മറവില്‍ കുന്നിടിച്ച് മണ്ണെടുക്കുന്നത് വ്യാപകമായിട്ടുണ്ട്. വന്‍ ലോബി തന്നെ ഇതിന് പിറകിലുണ്ട്. നിരവധി പരാതി ഉയര്‍ന്നതോടെയാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ജില്ലയിൽ വിവിധ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർമാരായ പി.എ. ബിനുമോഹൻ, സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ബിനുമോഹന്റെ നേതൃത്വത്തില്‍ വളക്കൈ, ചുഴലി, പരിപ്പായി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ചുഴലിയില്‍ കുന്നിടിച്ച് മണ്ണെടുക്കാനുള്ള പാസ് വാങ്ങാതെയാണ് മണ്ണെടുത്തതെന്ന് കണ്ടെത്തി. വളക്കൈയിലും പരിപ്പായിലും വീട് നിര്‍മ്മാണത്തിന് എന്ന പേരില്‍ കുന്നിടിച്ച് മണ്ണ് വില്‍പ്പന നടത്തുകയായിരുന്നു.
ചെങ്ങളായി പഞ്ചായത്ത് ഓഫിസിലും പരിശോധന നടത്തി. ഇതേസമയം തന്നെ കുറുമാത്തൂർ, ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളിലടക്കം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കണ്ണൂര്‍ ജിയോളജി ഓഫിസിലും പരിശോധന നടന്നു. പലയിടത്തും വലിയ തോതിൽ അനധികൃതമായി കുന്നിടിച്ച് മണ്ണെടുത്ത് വൻ വിലക്ക് വിൽപന നടത്തുന്നതായും ഉദ്യോഗസ്ഥർ അതിന് ഒത്താശ ചെയ്യുന്നതായും വിജിലൻസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.