കണ്ണൂർ: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ പരസ്പരം കൂടിയാലോചനയും ഏകോപനവും വേണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.
വിവിധ വകുപ്പുകൾ തമ്മിൽ പരസ്പര ധാരണയുണ്ടെങ്കിൽ ജനങ്ങളുടെ പരാതികൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കരുതലും കൈത്താങ്ങും’ അദാലത്തുകളിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിലെ പുരോഗതി അവലോകനം ചെയ്യാനായി കണ്ണൂരിൽ ചേർന്ന ജില്ലതല ഉദ്യോഗസ്ഥതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്റ്റ് 15ന് മുമ്പായി അവശേഷിക്കുന്ന പരാതികളും തീർപ്പാക്കണം.
സെപ്റ്റംബർ നാലിന് കോഴിക്കോട്ട് മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന മേഖലതല അദാലത്ത് നടക്കും. അവലോകന യോഗത്തിൽ ഹാജരാവാതെ അവഗണിച്ച വകുപ്പുകൾക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി കലക്ടർക്ക് നിർദേശം നൽകി. താലൂക്ക്തല അദാലത്തിൽ ജില്ലയിൽ ഓൺലൈനായും നേരിട്ടും ആകെ 5,141 പരാതി ലഭിച്ചിരുന്നു.
ഇതിൽ 1,836 പരാതികൾ വിവിധ കാരണങ്ങളാൽ നിരസിച്ചു. ആകെ 3,305 പരാതികളാണ് മന്ത്രിമാർ പങ്കെടുത്ത അദാലത്തിന്റെ തുടർനടപടികൾക്കായി പരിഗണിച്ചത്. ഇതിൽ 1,565 പരാതി അദാലത്തിലും തുടർനടപടികളുടെ ഭാഗമായും തീർപ്പാക്കി. 1740 പരാതികൾ വിവിധ വകുപ്പുകളുടേതായി തീർപ്പാക്കാൻ ബാക്കിയുണ്ട്.
ഇതിൽ 54 പരാതികൾ സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളേണ്ടവയാണ്. ഇരിട്ടി താലൂക്കിൽ 31, കണ്ണൂർ -എട്ട്, തലശ്ശേരി -ഏഴ്, പയ്യന്നൂർ -ഏഴ്, തളിപ്പറമ്പ് -ഒരു പരാതിയുമാണ് സർക്കാർ തീരുമാനത്തിന് സമർപ്പിച്ചത്. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. പ്രസാദ് എന്നിവർ പങ്കെടുത്താണ് അഞ്ച് താലൂക്കുകളിലും അദാലത്തുകൾ നടത്തിയത്.
കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ അനൂപ് ഗാർഗ്, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.