തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ അടച്ചിട്ട ശൗചാലയം പൊളിക്കാനായി മറച്ചപ്പോൾ
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപിങ് കോംപ്ലക്സിലെ മുനിസിപ്പാലിറ്റി ശൗചാലയം ഒടുവിൽ പൊളിച്ചു. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ചതാണ് പേ ശൗചാലയം. രണ്ട് വർഷമായി ഇത് ഉപയോഗശൂന്യമായി കിടന്നു. സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയുന്ന സാഹചര്യത്തെ തുടർന്നാണ് ശൗചാലയം ഉപേക്ഷിച്ചത്.
ശൗചാലയ മുറികൾ സ്വകാര്യ വ്യക്തിക്ക് കച്ചവടത്തിനായി കൈമാറുകയായിരുന്നു. മുറിയിലെ ബീമുകളും മറ്റുഭാഗങ്ങളും ഞായറാഴ്ച പൊളിച്ചു മാറ്റി.വർഷങ്ങളായുളള മുറവിളികൾക്കൊടുവിലാണ് ഷോപ്പിങ് കോംപ്ലക്‌സിന്റെ താഴെ നിലയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നടുവിലായി ശൗചാലയം തുടങ്ങിയത്.
ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇത് ആദ്യമൊക്കെ ഉപകരിച്ചിരുന്നു. പിന്നീട് ഇടക്കിടെ പ്രശ്നങ്ങളായിരുന്നു. സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയുന്നതിനാൽ ശൗചാലയം ദിവസങ്ങളോളം അടച്ചിടേണ്ട സാഹചര്യമുണ്ടായി.നഗരമധ്യത്തിലുള്ള സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയുന്ന സാഹചര്യമുണ്ടായത് ആശങ്ക ഉയർത്തി. രണ്ടിടത്തായി സെപ്റ്റിക് ടാങ്ക് കുഴിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല.
നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തന്നെ ഇതിനെതിരെ കടുത്ത പ്രതിഷേധമുയർത്തി. ജൂബിലി കോംപ്ലക്സിലെ ഒന്നും രണ്ടും നിലകളിൽ വ്യാപാരികൾക്കും ഓഫിസ് ജീവനക്കാർക്കുമുള്ള ശൗചാലയമാണ് ഇപ്പോൾ മറ്റുള്ളവരും ഉപയോഗിക്കുന്നത്. ആളുകൾ സദാസമയവും കടന്നുപോകുന്ന വഴിയിൽ ശൗചാലയം സ്ഥാപിച്ചത് തുടക്കത്തിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.