പ്രതീകാത്മക ചിത്രം

103ാം വയസ്സിൽ ദേവു അമ്മ മടങ്ങി; ചേതനയറ്റ ശരീരം മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്ക് പഠനോപകരണമായി മാറും

ഇരിട്ടി: 98ാം വയസ്സിൽ ഗുരുസ്വാമിയായി അയ്യപ്പദർശനം നടത്തി ശ്രദ്ധേയയായ താറ്റിപ്രവൻ ദേവു അമ്മ തന്റെ ദേഹം അഗ്നിക്കോ മണ്ണിലോ ലയിക്കാൻ വിട്ടുകൊടുക്കാതെ ഇവിടെത്തന്നെ അവശേഷിപ്പിച്ചു കൊണ്ടാണ് അനന്തതയിലേക്ക് മടങ്ങിയത്. 10 വർഷം മുമ്പ് താൻ സ്വയം തീരുമാനമെടുത്ത് തയാറാക്കിയ വിൽപത്രപ്രകാരം ദേവു അമ്മയുടെ ചേതനയറ്റ ശരീരം ഇനി പരിയാരം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗം വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള പഠനോപകരണമായി മാറും. ഞായറാഴ്ച രണ്ട് മണിയോടെ പായം പഞ്ചായത്തിലെ വള്ളിത്തോടുള്ള വീട്ടിലെത്തിയ പരിയാരം മെഡിക്കൽ കോളജ് അധികൃതർ മൃതദേഹം ഏറ്റുവാങ്ങി കോളജിലേക്ക് കൊണ്ടുപോയി.

കൂത്തുപറമ്പ് കൈതേരിയിൽ നിന്നും അഞ്ചു പതിറ്റാണ്ടുമുമ്പ് ആദ്യകാല കുടിയേറ്റക്കാരായി ഭർത്താവ് ചാമിക്കൊപ്പമാണ് ദേവുഅമ്മ വള്ളിത്തോടെത്തുന്നത്. വള്ളിത്തോടെ ആദ്യകാല ചുമട്ടു തൊഴിലാളിയായിരുന്നു ചാമി. ഇവരുടെ ആറു മക്കളിൽ ഡ്രൈവർ തൊഴിലിലേർപ്പെട്ട രാജനും കൂത്ത് പറമ്പിൽ താമസിക്കുന്ന മകൾ വത്സലയും മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ചാമി മരിച്ചശേഷം ഉപജീവനത്തിനായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ട ദേവു അമ്മ കഴിഞ്ഞ മൂന്നു മാസം മുൻപ് വരെ 103ാം വയസ്സിലും വള്ളിത്തോട് ടൗണിലും മറ്റും ലോട്ടറി വിൽപന നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

100 വയസ്സ് പിന്നിട്ടിട്ടും ചുറുചുറുക്കോടെ ഓടി നടക്കുന്ന ദേവു അമ്മ നാട്ടുകാർക്കെല്ലാംപ്രിയപെട്ടവളായിരുന്നു. 25ലേറെത്തവണ അയ്യപ്പ ദർശനം നടത്തിയിട്ടുള്ള ദേവുഅമ്മ തന്റെ 98ാം വയസ്സിൽ ശബരിമല ദർശനത്തിനെത്തിയപ്പോൾ വലിയ സ്വീകരണമാണ് സന്നിധാനത്ത് ലഭിച്ചത്. തിരിച്ചെത്തിയ ദേവു അമ്മയെ മുൻ ശബരിമല മേൽശാന്തി പെരികമന ശങ്കരനാരായണൻ നമ്പൂതിരിപ്പാട് വള്ളിത്തോട്ടെ വീട്ടിലെത്തി ആദരിച്ചതും വാർത്തയായിരുന്നു.

Tags:    
News Summary - Devu Amma Passes Away at 103; Donates Body for Medical Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.