കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെണ്ണലിന് ഇനി 11 ദിവസം മാത്രം ബാക്കി നിൽക്കെ കണ്ണൂർ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകള്‍ സജ്ജമാക്കും. ഓരോ നിയമസഭ മണ്ഡലത്തിനും 14 വീതം ടേബിളുകളാണ് ഒരുക്കുന്നത്. ഇതിനുപുറമെ, പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. സ്ഥാനാര്‍ഥികളെയും അവരുടെ ഇലക്ഷന് ഏജന്റിനെയും സ്ഥാനാർഥികള്‍ നാമനിർദേശം ചെയ്യുന്ന കൗണ്ടിങ് ഏജന്റുമാരെയും മാത്രമേ കൗണ്ടിങ് ഹാളില്‍ പ്രവേശിപ്പിക്കൂ. എല്ലാവര്ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കലക്ടര്‍ അരുണ്‍ കെ. വിജയന് അറിയിച്ചു.
കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ വിളിച്ച സ്ഥാനാര്‍ഥികളുടെയും ഇലക്ഷന് ഏജന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് രാവിലെ എട്ടു മണിക്ക് ചാല ചിന്‍ടെക്കില്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും എണ്ണുക.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകള്‍ എണ്ണുന്നതിന് ഓരോ നിയമസഭ മണ്ഡലത്തിനും 14 ടേബിളുകള്‍ വീതം ആകെ 98 ടേബിളുകളാണ് ക്രമീകരിക്കുന്നത്.
ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് ഇ.വി.എം വോട്ടുകള്‍ എണ്ണുക. ഒരു സ്ഥാനാര്‍ഥിക്ക് ആകെ 98 ഏജന്റുമാരെ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിലേക്ക് 34 ടേബിളുകള്‍ ക്രമീകരിക്കും. ഒരു സ്ഥാനാര്‍ഥിക്ക് ആകെ 34 ഏജന്റുമാരെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം. റിട്ടേണിങ് ഓഫിസറായ ജില്ല കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്ഷന് കമീഷന് നിർദേശിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒഴികെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. മൊബൈല്‍ ഫോണുകള്‍ കൗണ്ടിങ് ഹാളിന് പുറത്ത് ഇതിനായി സജ്ജീകരിക്കുന്ന കൗണ്ടറില്‍ സൂക്ഷിക്കണം. കൗണ്ടിങ് പ്രക്രിയ ആരംഭിച്ചാല്‍ ഏജന്റുമാരെ കൗണ്ടിങ് തീരുന്നതുവരെ പുറത്തുപോകാന്‍ അനുവദിക്കില്ല. വോട്ടെണ്ണുമ്പോള്‍ രഹസ്യസ്വഭാവം പാലിക്കാന്‍ എല്ലാ ഏജന്റുമാരും ബാധ്യസ്ഥരാണെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ അസി. കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, റൂറല്‍ പൊലീസ് മേധാവി എം. ഹേമലത, എ.ഡി.എം കെ. നവീന്‍ ബാബു, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ബി. രാധാകൃഷ്ണന് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.