സ്വാതന്ത്ര്യദിനാഘോഷം: പരേഡില്‍ 26 പ്ലാറ്റൂണുകള്‍

കണ്ണൂർ: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ സായുധസേനകളുടേതടക്കം 26 പ്ലാറ്റൂണുകള്‍ അണിനിരക്കും. കോവിഡ് മാറിയ സാഹചര്യവും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവും പ്രമാണിച്ച് വിപുലമായരീതിയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഒരുക്കം വിലയിരുത്താന്‍ ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. കെ.എ.പി, പൊലീസ് സിറ്റി, റൂറല്‍, വനിത വിഭാഗങ്ങള്‍, ജയില്‍, എക്സൈസ്​, വനംവകുപ്പുകള്‍, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് ഏഴ്, എസ്​.പി.സി-നാല് വിഭാഗങ്ങളുടെ പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. ഡി.എസ്.സി, കെ.എ.പി നാലാം ബറ്റാലിയന്‍ എന്നിവയുടെ ബാൻഡ് സംഘവും ഉണ്ടാകും. ആഗസ്റ്റ്​ 15ന് പയ്യന്നൂരിലും തലശ്ശേരിയിലും പ്രത്യേക സ്വാതന്ത്ര്യദിന പരിപാടികളും പതാക ഉയര്‍ത്തലും സംഘടിപ്പിക്കാനും തീരുമാനിച്ചു. ആസാദി കാ അമൃത് വര്‍ഷത്തിന്റെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ 13 മുതല്‍ 15വരെ ദീപാലങ്കാരം നടത്താനും യോഗം നിര്‍ദേശം നല്‍കി. അതത് ഓഫിസുകള്‍ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. ജില്ല ആസ്ഥാനത്തെ ഓഫിസുകള്‍ക്ക് മികച്ച ദീപാലങ്കാരത്തിന് പ്രത്യേക സമ്മാനം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഓഫിസുകള്‍ പേരുവിവരം ഡി.ഡി.സി വാട്‌സ്ആപ് ഗ്രൂപ് വഴി അറിയിക്കണം. ആഗസ്റ്റ് 11, 12 തീയതികളില്‍ വൈകീട്ട് മൂന്ന് മണിക്കും 13ന് രാവിലെയും റിഹേഴ്സൽ പരേഡ് നടക്കും. സ്വാതന്ത്ര്യദിനത്തില്‍ വിദ്യാലയങ്ങളില്‍ പതാക ഉയര്‍ത്തിയശേഷം വിദ്യാലയപരിസരത്ത് വിദ്യാര്‍ഥികളുടെ ഘോഷയാത്ര സംഘടിപ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ അനുകുമാരി, എ.ഡി.എം കെ.കെ. ദിവാകരന്‍, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സി, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ്ചന്ദ്ര ബോസ്, മറ്റ് ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.