ഷി ഗല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

എലത്തൂർ: ഷിഗല്ലെയെ പ്രതിരോധിക്കാൻ കുടിവെള്ള -ഭക്ഷണ ശുചിത്വവും ഉറപ്പു വരുത്തണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എരത്തിക്കൽ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ പകരുന്ന ഷിഗെല്ല രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് സാധാരണ ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. വേനൽക്കാലമായതിനാൽ കുടിവെള്ളവും ഭക്ഷണവും ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. വയറിളക്കം, ചിലപ്പോൾ രക്തത്തോട് കൂടിയ മലവിസർജ്ജനം, വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ, വയറുവേദന, പനി, വൻകുടൽ വീക്കം, മലാശയം പുറത്തേക്ക് തള്ളൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകൾ നടത്താൻ ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു. വയറിളക്ക രോഗമുള്ള കുട്ടികളുടെ ഡയപ്പറുകൾ മാറ്റുമ്പോൾ അടപ്പുള്ള ബിന്നിൽ നിക്ഷേപിച്ച ശേഷം സുരക്ഷിതമായി സംസ്കരിക്കണം. ഇത് കൈകാര്യം ചെയ്ത ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം. മാലിന്യമുള്ള കുളങ്ങളിലും തടാകങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും കുളിക്കുകയും നീന്തുകയും ചെയ്യരുതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.