കുടുംബശ്രീ ടേസ്റ്റി ഹോട്ടല്‍ അടച്ചുപൂട്ടൽ; കോർപറേഷനെതിരെ പ്രതിപക്ഷം

പടം -സന്ദീപ്​ കണ്ണൂര്‍: കോർപറേഷന്‍ ഓഫിസ് വളപ്പിൽ പ്രവര്‍ത്തിച്ചുവന്നിരുന്ന കുടുംബശ്രീ ടേസ്റ്റി ഹോട്ടല്‍ അടച്ചുപൂട്ടിയതിനെതിരെ ഓഫിസിനുമുന്നില്‍ ആറ് ദിവസമായി നടക്കുന്ന കുത്തിയിരിപ്പ് സമരം സംബന്ധിച്ച് കോർപറേഷന്‍ കൗണ്‍സിലില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. കൗണ്‍സില്‍ യോഗത്തിന്റെ തുടക്കത്തില്‍ സി.പി.എം അംഗം എന്‍. സുകന്യ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയോ ചര്‍ച്ചക്ക് അവസരം നല്‍കുകയോ ചെയ്യാത്ത മേയറു​ടെ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്. സുകന്യക്കുശേഷം സി.പി.എമ്മിലെ ടി. രവീന്ദ്രന്‍ സംസാരിക്കാൻ തയാറായപ്പോള്‍ മേയര്‍ അനുവദിക്കാതിരിക്കുകയും തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുന്നതായി അംഗങ്ങള്‍ പ്രഖ്യാപിക്കുകയുമായിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ യോഗ ഹാളില്‍ത്തന്നെ നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ, അര മണിക്കൂര്‍ കൊണ്ട് അജണ്ട പാസാക്കി യോഗം പിരിഞ്ഞു. കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടല്‍ നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്റെ നിര്‍ദേശം പോലും പാലിക്കാന്‍ കോർപറേഷന്‍ ഭരണാധികാരികള്‍ തയാറായില്ലെന്ന് സുകന്യ ചൂണ്ടിക്കാട്ടി. ആറുദിവസമായി ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഹോട്ടൽ ജീവനക്കാർ. ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ പകരം മറ്റൊരു സ്ഥലം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, ഇതിനോട്​ കോർപറേഷൻ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ, സമരം നടത്തുന്ന ഹോട്ടൽ ജീവനക്കാർക്കൊപ്പം പ്ലക്കാർഡേന്തി കോർപറേഷനുമുന്നിൽ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.