ഹരിതകർമസേന ശേഖരിച്ച മാലിന്യം സാമൂഹികവിരുദ്ധർ റോഡരികിൽ തള്ളി

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ പത്താം വാർഡ് കൊട്ടുകപ്പറയിൽ ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിച്ച് ചാക്കിൽ നിറച്ച് സൂക്ഷിച്ച മാലിന്യം സാമൂഹികവിരുദ്ധർ വികൃതമാക്കി റോഡരികിൽ തള്ളി. പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റിയയക്കാൻ റോഡരികിൽ പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന്റെ വരാന്തയിൽ സൂക്ഷിച്ച മാലിന്യമാണ് ചാക്കിൽനിന്ന് പുറത്തേക്ക് വലിച്ചിട്ട് വികൃതമാക്കിയത്. കൊട്ടുകപ്പാറ ഐ.എച്ച്.ഡി.പി കോളനിക്ക് സമീപമാണ് ചാക്കിൽ കെട്ടി മാലിന്യം സൂക്ഷിച്ചത്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹരിതകർമസേന പൊലീസിൽ പരാതി നൽകി. വാർഡ്തല കർമസേന വീടുകളിൽ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും എടുത്ത് ചാക്കിൽകെട്ടി സൂക്ഷിച്ചതായിരുന്നു. പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ളവ കഴുകി ഉണക്കിയാണ് വീടുകളിൽനിന്ന് ശേഖരിച്ചിരുന്നത്. ഇതിന് നിശ്ചിത തുക ഹരിതകർമസേനക്ക് നല്കുകയും വേണം. എല്ലാ മാസവും വാർഡുകളിൽ സൂക്ഷിച്ച മാലിന്യം വണ്ടികളിൽ ശേഖരിച്ച് സംസ്‌കരണകേന്ദ്രങ്ങളിൽ എത്തിക്കുകയാണ് പതിവ്. കഴിഞ്ഞ മാസം ശേഖരിച്ച മാലിന്യം കയറ്റിയയക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് സാമൂഹികവിരുദ്ധർ റോഡരികിലേക്ക് വലിച്ചിട്ടത്. മാലിന്യം ഹരിതകർമസേനക്ക് നൽകാതെ അവർ ശേഖരിച്ച ചാക്കിൽകെട്ടി സൂക്ഷിച്ചയിടത്ത് കൊണ്ടുപോയിടുന്നവരും മേഖലയിലുണ്ട്. ആർക്കും ഉപദ്രവമില്ലാത്ത നിലയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച മാലിന്യം പുറത്തേക്ക് വലിച്ചിട്ട് വികൃതമാക്കിയവരെ കണ്ടെത്തണമെന്ന് വാർഡ് അംഗവും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുമായ ചെയർപേഴ്‌സൻ ബീന റോജസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.