'ഹരിതഗ്രാമം സുന്ദരഗ്രാമം' പദ്ധതിക്കൊരുങ്ങി തളിപ്പറമ്പ് ബ്ലോക്ക്

തളിപ്പറമ്പ്: വിഷമുക്ത ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 'ഹരിതഗ്രാമം സുന്ദരഗ്രാമം' പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ ഇത്തരമൊരു സംയോജിത പദ്ധതി ഒരുങ്ങുന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കൃഷി വകുപ്പ് തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളെ സംയോജിപ്പിച്ചാണ് പദ്ധതി. സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ ഇത്തരമൊരു സംയോജിത പദ്ധതി ഒരുങ്ങുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ആദ്യഘട്ടമായി ഒമ്പത് പഞ്ചായത്തിൽനിന്ന് തിരഞ്ഞെടുത്ത ഒരോ വാർഡുകളെയും ഹരിത വാർഡായി പ്രഖ്യാപിക്കും. നടുവിൽ പഞ്ചായത്തിലെ ആറാം വാർഡ്, കടന്നപ്പള്ളിയിലെ ഒന്നാം വാർഡ്, പട്ടുവം പഞ്ചായത്തിലെ 11ാം വാർഡ്, ആലക്കോട്ടെ 16ാം വാർഡ്, ചെങ്ങളായിയിലെ ഏഴാം വാർഡ്, കുറുമാത്തൂരിലെ ഒമ്പതാം വാർഡ്, ചപ്പാരപ്പടവിലെ 17ാം വാർഡ്, ഉദയഗിരിയിലെ 14ാം വാർഡ്, പരിയാരത്തെ അഞ്ചാം വാർഡ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഹരിത വാർഡാക്കുന്നത്. ഓരോ വാർഡിലും 50 വീടുകളെ ഒരു ക്ലസ്റ്ററായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓരോ ക്ലസ്റ്ററിലും ഏഴംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവേ നടത്തി ഓരോ വീടിനും ആവശ്യമായ ഘടകങ്ങൾ കണ്ടെത്തണം. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഓരോ പഞ്ചായത്തുകൾക്കും 2,69,400 രൂപയാണ് ബ്ലോക്ക് നൽകുക. ആവശ്യത്തിനനുസരിച്ച് ബാക്കി തുക വിവിധ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തുകൾ കണ്ടെത്തും. ഭാവിയിൽ ഒമ്പത് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ പറഞ്ഞു. പ്രകൃതി സൗന്ദര്യം തിരിച്ചുപിടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, മാലിന്യ നിർമാർജനം, ജലസംരക്ഷണം, മണ്ണ് സംരക്ഷണം എന്നിവ നടപ്പാക്കുക, ആവശ്യമായ ഓരോ വീട്ടിലും തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവയുടെ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ എല്ലാ മേഖലയിലും സ്വയം പര്യാപ്തമാവുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.