പയ്യന്നൂരിന്റെ ഗാന്ധി ദീപ്ത സ്മരണയിൽ മനംനിറഞ്ഞ് തുഷാർ ഗാന്ധി

പയ്യന്നൂർ: പയ്യന്നൂരിന്റെ ആനന്ദാശ്രമമുറ്റത്ത് സന്ദർശനത്തിന്റെ ഓർമക്കായി മഹാത്മജി നട്ട ഗാന്ധിമാവിന്റെ ചിത്രങ്ങളും പയ്യന്നൂരിലെ ചരിത്രസ്മൃതിയുമറിഞ്ഞ് മനംനിറഞ്ഞ് തുഷാർ ഗാന്ധി. സ്വകാര്യ സന്ദർശനത്തിന് കണ്ണൂരിലെത്തിയ തുഷാർ ഗാന്ധിയെ നെഹ്റു സ്റ്റഡി സെന്റർ പ്രവർത്തകർ കശ്മീരി ഷാൾ അണിയിച്ച് ആദരിച്ചപ്പോഴാണ് പയ്യന്നൂരിന്റെ കേട്ടറിഞ്ഞ ഗാന്ധിസ്മൃതിയും ഗതകാല പോരാട്ട സംസ്കൃതിയും അദ്ദേഹം ഓർത്തെടുത്തത്. ചരിത്രസ്മാരകങ്ങളെയും ഗാന്ധിമാവിനെയും കുറിച്ചുള്ള ലഘുലേഖകളും പ്രവർത്തകർ അദ്ദേഹത്തിന് നൽകി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കുമെല്ലാം മൂല്യവത്തായ പഠനത്തിന് പ്രയോജനകരമായ ഒട്ടേറെ ഏടുകൾ തുന്നിച്ചേർത്ത രാജ്യത്തെ ശ്രദ്ധേയമായ പ്രദേശങ്ങളിൽ ഒന്നാണ് പയ്യന്നൂരെന്ന് ഗാന്ധിജിയുടെ പൗത്രനും ഗ്രന്ഥകാരനും മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാനുമായ തുഷാർ ഗാന്ധി പറഞ്ഞു. നെഹ്‌റു സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങിൽ മഹാത്മജിയെക്കുറിച്ചുള്ള നിരവധി ഓർമകൾ അദ്ദേഹം പങ്കുവെച്ചു. സ്വാതന്ത്ര്യസമര കാലഘട്ടത്തിലേക്കും ബാപ്പുവിന്റെ ജീവചരിത്രത്തിലേക്കും വെളിച്ചംവീശുന്ന അത്യപൂർവ ചിത്രങ്ങളും ചരിത്രവിവരങ്ങളും പുതുതലമുറക്ക് പകർന്നുനൽകാൻ പയ്യന്നൂരിൽ ഗാന്ധിസ്മൃതി മ്യൂസിയം സ്ഥാപിക്കപ്പെട്ടത് ഇവിടത്തെ ജനങ്ങളുടെ ഉന്നത ദേശബോധത്തിന്റെ തെളിവാണ്. പയ്യന്നൂരിൽ പ്രവർത്തിക്കുന്ന മ്യൂസിയവും ഗാന്ധിജി സന്ദർശിച്ച സ്വാമി ആനന്ദതീർഥരുടെ ആശ്രമവും മറ്റു ചരിത്രസംഭവങ്ങൾക്ക് വേദിയായ പ്രദേശങ്ങളുമെല്ലാം നേരിൽ വന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് തുഷാർ ഗാന്ധി പറഞ്ഞു. കണ്ണൂരും കൊച്ചിയിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ അടുത്തതവണ പയ്യന്നൂർ സന്ദർശിക്കും. പയ്യന്നൂരിൽ തന്റെ മുത്തച്ഛൻ നട്ട മാവിന് ഗാന്ധിമാവ് എന്ന് സ്നേഹപ്പേര് നൽകി വിളിക്കുന്നത്‌ കേൾക്കുമ്പോൾ സന്തോഷവും പയ്യന്നൂരിലെ ജനങ്ങളോട് ആദരവും തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു സ്റ്റഡി സെന്റർ സെക്രട്ടറി എൻ.എ.വി. ലത്തീഫ്, മണി ഭവൻ ഗാന്ധി മ്യൂസിയം സെക്രട്ടറി സജീവ്, പി. രാജൻ, അഡ്വ. കെ.വി. ശശിധരൻ നമ്പ്യാർ, കെ.കെ. വിജയകുമാർ എന്നിവർ സന്ദർശകരിലുണ്ടായിരുന്നു. ------------------------------ പി വൈ-ആർ തുഷാർ ഗാന്ധി::: പയ്യന്നൂരിലെ നെഹ്റു സ്റ്റഡി സെന്റർ പ്രവർത്തകർ പയ്യന്നൂരിന്റെ ചരിത്രസ്മൃതികൾ അടങ്ങിയ ലഘുലേഖ തുഷാർ ഗാന്ധിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.