രണ്ടുവർഷത്തിന് ശേഷമാണ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം വീണ്ടും പ്രവർത്തനം തുടങ്ങുന്നത് ഇരിട്ടി: ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിട്ട ഇരിട്ടി താലൂക്ക് ആശുപത്രി മാതൃശിശു വാർഡിലെ ഗൈനക്കോളജി വിഭാഗം ഒ.പി അടുത്ത ആഴ്ച മുതൽ പ്രവർത്തനം തുടങ്ങും. രണ്ടു വർഷത്തിന് ശേഷമാണ് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃശിശു വാർഡ് ഉൾപ്പെട്ട കെട്ടിട സമുച്ചയം ഒരുവർഷം മുമ്പ് ഉദ്ഘാടനം നടത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ കിടത്തിച്ചികിത്സ ഉൾപ്പെടെ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഗൈനക്കോളജിസ്റ്റിനെ നിമയിച്ചില്ല. കോവിഡ് കാലത്ത് താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ഗൈനക്കോളജിസ്‌റ്റിനെ ഇരിട്ടിയിൽ പുനർ നിയമനം നൽകാനും നടപടിയുണ്ടായില്ല. എൻ.എച്ച്.എം ഫണ്ടിൽനിന്ന് 3.9 കോടി ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ഗൈനക്കോളജി വിഭാഗം കെട്ടിടം പൂർത്തിയാക്കിയത്. ഉദ്ഘാടനം നടത്തി ഒരുവർഷം കഴിഞ്ഞിട്ടും മാതൃശിശു വാർഡ് അടഞ്ഞുകിടക്കുന്നത് വിവാദമായതോടെയാണ് അധികൃതർ ഉണർന്നത്. പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ഗൈനക്കോളജിസ്റ്റിന് വീണ്ടും ഇരിട്ടി ആശുപത്രിയിൽ പുനർ നിയമനം നൽകി കഴിഞ്ഞദിവസം ഉത്തരവിറങ്ങി. ഡോക്ടർ ചാർജ് എടുക്കുകയും ചെയ്തു. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി മാതൃശിശു വാർഡിനായി ആദ്യം പണിത കെട്ടിടം ആശുപത്രിയുടെ ഒ.പിയായും ഫാർമസിയായും ഡയാലിസിസ് സെന്ററാക്കിയും മാറ്റിയിരുന്നു. അടുത്ത മാസം ആദ്യം മുതൽ ആഴ്ചയിൽ മൂന്നുദിവസം ഒ.പി പ്രവർത്തിപ്പിക്കാനാണ് തീരുമാനം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ഒ.പി പ്രവർത്തിക്കുക. ഐ.പി ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെ സേവനമെങ്കിലും ആവശ്യമാണ്. രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചാൽ ഐ.പിയും പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ പറഞ്ഞു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേത് ഉൾപ്പെടെ പാവപ്പെട്ട നിരവധിപേർ പ്രസവ ചികിത്സക്കും മറ്റുമായി ഇപ്പോൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഒ.പിക്കൊപ്പം ഐ.പിയും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ കോടികൾ മുടക്കിയതിന്റെ പ്രയോജനം പാവപ്പെട്ടവർക്ക് ലഭിക്കുകയുള്ളൂ. ആധുനികസൗകര്യങ്ങളോടെ പൂർത്തിയാക്കിയ പ്രസവമുറി, ശസ്ത്രക്രിയ മുറി, തീവ്രപരിചരണ യൂനിറ്റ്, നവജാത ശിശു ഐ.സി.യു, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ, ഇതിലെ ഉപകരണങ്ങൾ എന്നിവയെല്ലാം നേരത്തെ പൂർത്തിയാക്കിയതിനാൽ ഡോക്ടർമാരുടെ നിയമനം നടത്തിയാൽ മേഖലയിലെ മികച്ച മാതൃശിശു പരിശോധനകേന്ദ്രമാക്കി താലൂക്ക് ആശുപത്രിയെ മാറ്റാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.