കണ്ണൂർ: സി.പി.എമ്മിലെ പി.പി. ദിവ്യ കണ്ണൂർ ജില്ല പഞ്ചായത്തിൻെറ പുതിയ പ്രസിഡൻറാകും. കഴിഞ്ഞ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. കല്യാശ്ശേരി ഡിവിഷനിൽനിന്നാണ് ദിവ്യ ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സി.എം.പി സി.പി. ജോൺ വിഭാഗത്തിലെ കാഞ്ചന മാച്ചേരിയെയാണ് 22,576 വോട്ടിൻെറ ഭൂരിപക്ഷത്തിൽ പി.പി. ദിവ്യ പരാജയപ്പെടുത്തിയത്. പന്ന്യന്നൂർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയൻ വൈസ് പ്രഡിൻറുമാകും. ഇദ്ദേഹം താൽക്കാലത്തേക്കാണ് വൈസ് പ്രസിഡൻറ് ആകുക. സി.പി.എം വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നേരത്തേ തീരുമാനിച്ചിരുന്നത് തില്ലേങ്കരി ഡിവിഷനിൽ മത്സരിക്കുന്ന ബിനോയ് കുര്യനെയായിരുന്നു. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഇൗ ഡിവിഷനിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് തില്ലേങ്കരി ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടക്കും. ഇതിൽ ബിനോയ് കുര്യൻ ജയിച്ചാൽ അദ്ദേഹം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറാകും. അതുവരെ ഇ. വിജയൻ വൈസ് പ്രസിഡൻറായി തുടരും. വൈസ് പ്രസിഡൻറായി കണ്ടാണ് സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനെ പാർട്ടി നേതൃത്വം തില്ലേങ്കരിയിൽ സ്ഥാനാർഥിയാക്കിയത്. ഏരിയ സെക്രട്ടറി സ്ഥാനം രാജിവെച്ചായിരുന്നു അദ്ദേഹം സ്ഥാനാർഥിയായത്. സി.പി.എം ജില്ല കമ്മിറ്റി അംഗം, ഡി.വൈ. എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്ന പി.പി. ദിവ്യ കണ്ണൂർ സർവകലാശാല മുൻ വൈസ് ചെയർമാൻ, സംസ്ഥാന വനിതഫുട്ബാൾ ടീം അംഗം എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമാണ് ഇ. വിജയൻ. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ്, സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചു. ചോതാവൂർ ഈസ്റ്റ് എൽ.പി സ്കൂൾ പ്രഥമാധ്യാപകനായാണ് വിരമിച്ചത്. ഉളിക്കൽ ഡിവിഷനിൽനിന്ന് വിജയിച്ച ലിസി ജോസഫാണ് യു.ഡി.എഫിൻെറ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥി. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മികച്ച പ്രസംഗകയും സംഘാടകയുമാണ്. കേളകം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 24 അംഗ ജില്ല പഞ്ചായത്തിൽ 23 ഡിവിഷനുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എൽ.ഡി.എഫിന് 16ഉം യു.ഡി.എഫിന് ഏഴും അംഗങ്ങളാണുള്ളത്. ജില്ല പഞ്ചായത്ത് അംഗങ്ങളിൽ മുതിർന്ന അംഗമാണ് ഇ. വിജയൻ. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കലക്ടർ ആദ്യം ഇദ്ദേഹത്തിനാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. മറ്റ് 22 അംഗങ്ങൾക്ക് ഡിവിഷൻ ക്രമം അനുസരിച്ച് ഇദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും. 28ന് രാവിലെ പത്തിനാണ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്. ഉച്ചക്കുശേഷം ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.