കാർഷിക സംസ്കൃതിയുടെ ഓർമകൾ വീണ്ടെടുത്ത് ഇല്ലംനിറ ആഘോഷം

പയ്യന്നൂർ: മൺമറഞ്ഞ കാർഷിക സംസ്കൃതിയുടെ ദീപ്തസ്മൃതികൾ ഓർമിപ്പിച്ച് ഇല്ലംനിറ ആഘോഷിച്ചു. ജില്ലയിലെ മിക്ക ക്ഷേത്രങ്ങളിലും ചൊവ്വാഴ്ചയായിരുന്നു നിറയടിയന്തിര ചടങ്ങുകൾ നടന്നത്. കർക്കടകമാസത്തിലെ പ്രധാന അനുഷ്ഠാനങ്ങളിലൊന്നാണ് നിറ. വീടുകളിൽനിന്ന് അപ്രത്യക്ഷമായെങ്കിലും പ്രധാന ക്ഷേത്രങ്ങളിലെല്ലാം നിറയടിയന്തിരം ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനമാണ് ഇപ്പോഴും. അതിവർഷം കാരണം കൃഷിയില്ലാത്തതിനാൽ പല ക്ഷേത്രങ്ങളിലും ഇക്കുറി നിറക്കാനുള്ള കതിർ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കൊയ്ത്തുകാലത്തിനുമുമ്പ് കതിർമണികൾ ക്ഷേത്രത്തിലും തറവാടുകളിലും എത്തിക്കുന്ന ചടങ്ങാണ് നിറ. വിഷു കഴിഞ്ഞ ഉടൻ പാടങ്ങളിൽ വിതക്കുന്ന നെൽച്ചെടികൾ വളർന്ന് കർക്കടക മാസമാവുമ്പോഴേക്കും കതിരിടും. ഈ കതിരാണ് പ്രത്യേക ചടങ്ങുകളോടെ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച് ക്ഷേത്രങ്ങളിലും വീടുകളിലും കെട്ടുന്നത്. കൊയ്ത്തിനുശേഷം നടക്കുന്ന തൃപ്പൂത്തരിയും അനുബന്ധ ചടങ്ങാണ്. 11ഓളം പച്ചിലകൾ കൊണ്ടുണ്ടാക്കുന്ന നിറയോലത്തിൽ തിരുകിയാണ് കതിർ കെട്ടുന്നത്. വട്ടഫലം, മാവ്, പ്ലാവ്, നെല്ലി, ആൽ, അരയാൽ, കായൽ, പൊലുവള്ളി, പെരുവള്ളി തുടങ്ങിയവയുടെ ഇലകളാണ് നിറയോലത്തിന്റെ ചേരുവ. ഇവ മടക്കി തെങ്ങോലയുടെ പാന്തമുപയോഗിച്ച് കെട്ടുകയാണ് പതിവ്. പാഴ് വള്ളി മുതൽ അരയാൽ വരെയുള്ള സസ്യങ്ങളുടെ നിലനിൽപ് കൂടി ഭൂമിയിൽ ആവശ്യമാണെന്ന പഴയ തലമുറയുടെ പരിസ്ഥിതി ബോധത്തിന്റെ കൂടി അടയാളപ്പെടുത്തലാണ് ഇതെന്നതാണ് മറ്റൊരു പ്രത്യേകത. നിറയോലവും കതിരും അടുത്ത നിറ അടിയന്തരം വരെ ഉണ്ടാകും. നാടിന്റെ സമ്പദ്സമൃദ്ധിയാണത്രെ ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുകളിൽ ക്ഷേത്രങ്ങളിൽ പൂജിച്ച കതിരാണ് കെട്ടുക. അരി പൊടിച്ചുണ്ടാക്കുന്ന ഓട്ടട നിറയോടനുബന്ധിച്ചുള്ള പഴയകാലത്തെ വിഭവമാണ്. എന്നാൽ, ഇപ്പോൾ ഇത് വീടുകളിൽ ഓർമ മാത്രമായി. എന്നാൽ, ക്ഷേത്രങ്ങളിൽ ഇതുണ്ടാക്കാറുണ്ട്. പി.വൈ.ആർ നിറ..... കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ നിറക്കാനുള്ള കതിർ മേൽശാന്തി മുരളീകൃഷ്ണൻ നമ്പൂതിരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനുള്ള തയാറെടുപ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.