അക്ഷയ കേന്ദ്രത്തിന് എൻ.ഒ.സി നൽകിയത് കലക്ടർ റദ്ദാക്കി

ശ്രീകണ്ഠപുരം: അക്ഷയ കേന്ദ്രത്തിന് നഗരസഭ എൻ.ഒ.സി നൽകിയ നടപടി കലക്ടർ റദ്ദാക്കി. ശ്രീകണ്ഠപുരത്ത് പ്രവർത്തിക്കുന്ന കെ.എൻ.ആർ 076 അക്ഷയ കേന്ദ്രത്തിന് നൽകിയ എൻ.ഒ.സിയാണ് ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി കലക്ടർ റദ്ദാക്കിയത്. 2015-20 കാലത്തെ വാർഡ് കൗൺസിലറായ എ.പി. മുനീർ നൽകിയ ഹരജിയും ഹമീദ് കുട്ടി നൽകിയ മറ്റൊരു റിട്ട് ഹരജിയും പരിഗണിച്ചുള്ള ഹൈകോടതി ഉത്തരവനുസരിച്ചാണ് കലക്ടർ പരാതിക്കാരെയും ആരോപണ വിധേയരെയും വിളിച്ച് വാദം കേട്ടശേഷം നടപടി സ്വീകരിച്ചത്. ദിവ്യ ജയിംസിന്റെ പേരിലുള്ള അക്ഷയ കേന്ദ്രം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും വ്യാജരേഖകൾ ചമച്ചാണ് ലൈസൻസ് നേടിയതെന്നും ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും കാണിച്ചാണ് മുനീർ റിട്ട് ഹരജി സമർപ്പിച്ചിരുന്നത്. തുടർന്നാണ്, ആറ് ആഴ്ചക്കുള്ളിൽ ഹരജിക്കാരനെയും എതിർ കക്ഷിയെയും നേരിൽ കേട്ട് തീരുമാനം കൈക്കൊള്ളാൻ കോടതി നിർദേശിച്ചത്. നേരത്തെ അനുഷ ജോസഫിന്റെ പേരിൽ ഉണ്ടായിരുന്ന അക്ഷയ കേന്ദ്രത്തിന്റെ ലൈസൻസ് അവരുടെ അപേക്ഷ പ്രകാരം ഒരു തവണ റദ്ദ് ചെയ്തശേഷം മൂന്നുമാസം കഴിഞ്ഞപ്പോൾ ദിവ്യ ജയിംസിന്റെ പേരിലേക്ക് മാറ്റിനൽകിയ നടപടിയും തെറ്റാണെന്ന് കലക്ടർ കണ്ടെത്തിയിരുന്നു. ഈ കൈമാറ്റം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും പുതിയ അക്ഷയകേന്ദ്രം അനുവദിക്കുമ്പോൾ പത്ര പരസ്യം നൽകാതെ ധിറുതിപ്പെട്ട് നടപടിക്രമങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് നഗരസഭ സ്വീകരിച്ചതെന്നും ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.