കത്തുന്ന പകലിൽ വാടിത്തളർന്ന് തൊഴിലാളികൾ

കണ്ണൂർ: രാവും പകലും കത്തുമ്പോൾ കൊടും ചൂടിൽ വാടിത്തളർന്ന് തൊഴിലാളികൾ. വേനലിന്‍റെ കാഠിന്യം നേരത്തെയെത്തിയതിനാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ തൊഴിലിടങ്ങളിലുള്ള തൊഴിലാളികളാണ് ഏറെ കഷ്ടതയിലേക്ക് നീങ്ങിയത്. വ്യാഴാഴ്ച സൂര്യാതപമേറ്റ് ചക്കരക്കല്ലിൽ തൊഴിലാളി മരിച്ചിട്ടും ആവശ്യമായ വിശ്രമം തൊഴിലാളികൾക്ക് നൽകണമെന്ന നിർദ്ദേശം ഉടമകൾ അട്ടിമറിക്കുകയാണ്.

ചോദ്യം ചെയ്താൽ പണിപോകുമെന്ന ഭയം കാരണം തൊഴിലാളികൾ പ്രതികരികരിക്കുന്നില്ല. പൊരിവെയിലത്തും ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാതെ പണിയെടുക്കുകയാണ് തൊഴിലാളികൾ. ഇവിടുത്തെയും അതിഥികളായെത്തിയവരുമായ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെങ്കൽ- കരിങ്കൽ ക്വാറികളിലും കെട്ടിട നിർമാണമേഖലയിലും വയലുകളിലും റോഡ് ടാറിങ്ങിനും ഉൾപ്പെടെ പണിയെടുക്കുന്നത്.

നെൽക്കതിർ കൊയ്യാനും നിലമുഴുതുമറിക്കാനും ഉൾപ്പെടെ വയലിലിറങ്ങുന്ന തൊഴിലാളികൾ പൊരിവെയിലിൽ ഏറെ ദുരിതമാണനുഭവിക്കുന്നത്. ക്വാറി മേഖലകളിൽ കൊടും ചൂടിനെ നേരിട്ട് ശുദ്ധമായ കുടിവെളളം പോലും ലഭിക്കാതെ പണിയെടുക്കുന്നവരും നിരവധിയാണ്. പുഴകളിൽ നിന്നും മറ്റും ടാങ്കുകളിൽ വെള്ളം നിറച്ച് എത്തിച്ചാണ് പല ചെങ്കൽ പണകളിലും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.മറുനാടൻ തൊഴിലാളികൾക്കാണെങ്കിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കുടിവെള്ളം പോലും ആവശ്യത്തിനു ലഭിക്കാതെ കൊടും ചൂടിനോട് മല്ലിട്ട് കഴിയേണ്ട അവസ്ഥയുണ്ട്.

ചെങ്കൽ പണകളിൽ നിലവിൽ പലയിടത്തും സമരം നടക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ ഏറെയും പണിയെടുക്കുന്നുണ്ട്. ചെങ്കൽ യന്ത്രങ്ങൾ നിയന്ത്രിച്ച് കല്ല് മുറിക്കുന്നവരും കല്ല് കൊത്തിയെടുക്കുന്ന തൊഴിലാളികളുമാണ് ഏറെ ദുരിതക്കയത്തിൽ പണിയെടുക്കുന്നത്. കൊടും ചൂടാണ് ഇവർ നേരിടുന്നത്. നട്ടുച്ചയിലും തൊഴിലാളികൾക്ക് വിശ്രമമില്ല.

ഉച്ച ഭക്ഷണത്തിന് നാമമാത്ര സമയമാണ് കിട്ടുന്നത്. സൂര്യാതപമുൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകാലങ്ങളിൽ വ്യാപകമായിരുന്നു. അതിനാൽ തൊഴിലാളികൾക്ക് പകൽ 11 മുതൽ മൂന്ന് മണി വരെ വിശ്രമം നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ തൊഴിലിടങ്ങളിൽ എവിടെയും ഇത് നടപ്പാക്കിയിട്ടില്ല. നഗരങ്ങളിലടക്കം കൂറ്റൻ കെട്ടിടങ്ങളുടെ നിർമ്മാണം നടത്തുന്ന ഒട്ടേറെ തൊഴിലാളികളും വെയിലേറ്റ് വീഴുന്ന ദയനീയ കാഴ്ചയാണ്. ടാറിങ് പണിയെടുക്കുന്നവരും കെ.എസ്.ഇ.ബി തൊഴിലാളികളും ഉൾപ്പെടെ കൊടും ചൂടിൽ അനുഭവിക്കുന്ന ദുരിതം വലുതാണ്. വേനലിൽ ഉണ്ടാകുന്ന കാട്ടുതീയും പുകവലിക്കാർ സൃഷ്ടിക്കുന്ന തീയും ഉൾഗ്രാമങ്ങളിൽ പലപ്പോഴും ഭീതിയുണ്ടാക്കുന്നുണ്ട്.

അഗ്നിരക്ഷാ നിലയം ഇല്ലാത്ത മലയോരങ്ങളിൽ തീയണക്കാൻ ജനങ്ങൾ നെട്ടോട്ടമോടേണ്ട അവസ്ഥയാണുള്ളത്. ശുദ്ധമായ കുടിവെള്ളവും വിശ്രമവും പ്രാഥമിക ചികിത്സാ സംവിധാനങ്ങളും വേനൽ തീരും വരെ തൊഴിലിടങ്ങളിൽ ഒരുക്കിയാൽ ദുരിതങ്ങൾ ഒരു പരിധി വരെ കുറക്കാനാവും. 

Tags:    
News Summary - Workers, exhausted by the scorching heat of the day, are not complying with the directive not to work from 11 to 3.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.