ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്തിൽ
വെള്ളം കയറിയപ്പോൾ
ചെറുതോണി: തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറി നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇടുക്കി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടർ തുറന്നതോടെയാണ് ഒഴുകിയെത്തിയ ജലം ചപ്പാത്തിനെ മൂടിയത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെ മരിയാപുരം പഞ്ചായത്തിലെ വിമലഗിരി, കുതിരക്കല്ല് തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇവിടെയുള്ളവർക്ക് 15 കിലോമീറ്റർ ചുറ്റിവളഞ്ഞ് കൊച്ചുകരിമ്പൻ വഴി വേണം ഇനി തടിയമ്പാട്ടെത്താൻ.
ചപ്പാത്തിനോട് ചേർന്ന് താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസഫിന്‍റെ വീട്ടിൽ വെള്ളം കയറിയതോടെ ഇവരെ മാറ്റിപ്പാർപ്പിച്ചു. 2018ലെ പ്രളയത്തിൽ തടിയമ്പാട് ചപ്പാത്ത് പൂർണമായി നശിച്ചിരുന്നു. തുടർന്ന് പ്രളയാനന്തര പുനർനിർമാണതിന് പ്രത്യേക ഫണ്ട് അനുവദിച്ച് ചപ്പാത്ത് ഉയരംകൂട്ടി കൈവരികൾ പിടിപ്പിച്ച് പുനർനിർമിക്കുകയായിരുന്നു.
ചപ്പാത്ത് പുതുക്കിപ്പണിതെങ്കിലും ജനങ്ങൾക്ക് ഒരു പ്രയോജനവുമുണ്ടാകാത്ത സ്ഥിതിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ചെറിയ മഴ പെയ്താൽ പോലും വെള്ളം ചപ്പാത്തിന് മുകളിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. ജലം ഉയരുന്ന സാഹചര്യത്തിൽ തടിയമ്പാട് ഉള്ളവരോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി. ഇതോടെ പലരും സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കടക്കം മാറാൻ തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.