തൊടുപുഴ: മണ്ണ് തന്നെയാണ് മലയോര ജില്ലയുടെ രാഷ്ട്രീയ മനസ്സിനെ സ്വാധീനിക്കുന്നതും വിധിക്കുന്നതും. അതിനാൽ തന്നെ ഭൂപ്രശ്നങ്ങളിൽ മർമമറിഞ്ഞേ രാഷ്ട്രീയക്കാർ ഇവിടെ അഭിപ്രായ പ്രകടനത്തിനുപോലും മുതിരൂ. ചെറിയൊരു ട്വിസ്റ്റ് മതി എല്ലാം മാറിമറിയാൻ. ഇടുക്കിയുടെ മനസ്സറിഞ്ഞ് തെരഞ്ഞെടുപ്പ് സീസണിൽ വിത്തെറിയുന്നവൻ വിജയം കൊയ്യും. ഭൂപ്രശ്നങ്ങളിൽ പ്രതിക്കൂട്ടിലാകുന്നവർ (തെറ്റിദ്ധരിപ്പിച്ചിട്ടായാൽപോലും) വീണുകിടന്ന് ഉരുളുന്നത് തെരഞ്ഞെടുപ്പുകാല കാഴ്ചയാണിവിടെ.
ഭൂവിനിയോഗ മാനദണ്ഡങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവുകളും പരിഹാരമായി നിർദേശിക്കപ്പെട്ട ഭൂപതിവ് ചട്ടഭേദഗതി ആവശ്യം ത്രിശങ്കുവിൽ നിൽക്കുന്നതുമാണ് ഇത്തവണ ഇടതിെൻറ നെഞ്ചിടിപ്പ്. എന്നാൽ, പട്ടയം വാരിക്കോരിക്കൊടുത്തെന്ന പ്രചാരണവും രാഷ്ട്രീയ മാറ്റങ്ങളുമാണ് യു.ഡി.എഫിെൻറ ആശങ്ക. സർക്കാറിെൻറ വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫ് പ്രതീക്ഷ.
പട്ടയഭൂമി പാർപ്പിടാവശ്യത്തിനും കൃഷിക്കും
കർഷകെൻറയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങളിലെ കാലികമായ ഇടപെടലാണ് മലയോരത്തെ സ്ഥാനാർഥികളുടെ തുറുപ്പുചീട്ട്. ഇതിനു സാധിക്കാതെ വന്നാൽ അക്കൂട്ടരെ കൈവിടുന്ന പാരമ്പര്യമാണ് ഇടുക്കിയുടേത്. സാധാരണക്കാരനു പതിച്ചുകിട്ടിയ ഭൂമിയിൽ വീടൊഴികെ മറ്റു നിർമാണങ്ങൾ സാധ്യമല്ലെന്ന ഭൂപതിവു ചട്ടം അടിയന്തരമായി ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് ഈ തെരഞ്ഞെടുപ്പുകാലത്ത് ഉയരുന്നത്. നിയന്ത്രണം ഇടുക്കിയിൽ മാത്രമായി നടപ്പാക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർനടപടിയെക്കുറിച്ചു പഠിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന അലംഭാവം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ ഇല്ലയോ എന്നതാണ് ഉയരുന്ന ചോദ്യം.
വോട്ടാകാറുള്ള ഭൂപ്രശ്നം
ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളും തുടർചർച്ചകളും ചൂടുപിടിപ്പിച്ച 2014-15 കാലത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിലും തുടർന്നു നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫാണ് നേട്ടമുണ്ടാക്കിയത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായ ജോയ്സ് ജോർജ് പാർലമെൻറിലുമെത്തി. നിയമസഭ തെരഞ്ഞെടുപ്പിലും ഇടുക്കി എൽ.ഡി.എഫിന് ഒപ്പമായി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സഹായത്തോടെ ചില പഞ്ചായത്ത് ഭരണം കൈയടക്കാനും കർഷകരെ ബാധിക്കുന്ന വിഷയമായി കസ്തൂരിരംഗൻ ഉയർത്തിക്കൊണ്ടുവന്നതോടെ ഇടതുപക്ഷത്തിനു സാധ്യമായി. സംസ്ഥാന ഭരണം കോൺഗ്രസ് കൈയാളിയിരുന്നതും ഇടത് ആരോപണങ്ങളെ നേരിടുന്നതിൽ വീഴ്ചയുണ്ടായതുമാണ് അന്ന് യു.ഡി.എഫിനു വിനയായത്.
ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിലവിൽ ഇടുക്കിയുടെ നെഞ്ചിടിപ്പ്. ചട്ടഭേദഗതി കൊണ്ടുവരാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ ഒരു വർഷമായിട്ടും നടപടിയുണ്ടായിട്ടില്ല. സർവകക്ഷിയോഗ തീരുമാനത്തിനു തുരങ്കംവെക്കുന്ന നടപടികൾ അതിനിടെ സർക്കാർ സംവിധാനങ്ങളിൽനിന്ന് ഉണ്ടാകുന്നതും ആശങ്ക ഉയർത്തുന്നു.
പട്ടയം ആശ്വാസം; ഭൂവിനിയോഗ നിയന്ത്രണത്തിൽ ആശങ്ക
ചട്ടഭേദഗതി നടപ്പാക്കാത്തതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്. പട്ടയ പ്രശ്നങ്ങൾ പരിധിവരെ പരിഹരിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയത്. എന്നാൽ, ഭൂപതിവു ചട്ടം സംസ്ഥാനത്താകെ ബാധകമാണെന്ന ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും നിലപാടും വിഷയത്തിൽ ഇടുക്കിയിൽ ഉയരുന്ന പ്രതിഷേധങ്ങളും തിരിച്ചടിയായി.
ഭൂപതിവു ചട്ടഭേദഗതിക്കു സർക്കാറിനു താൽപര്യമില്ലെന്നും ജില്ലയിൽ മാത്രം നിർമാണ നിരോധനവും നിയന്ത്രണങ്ങളും നിലനിർത്താനാണ് നീക്കമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെയും വ്യാപാരികളുടെയും അതിജീവന പോരാട്ട വേദിയുടെയും മറ്റും ആരോപണം. കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസ് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതി ഇക്കാര്യത്തിൽ മൗനം തുടരുന്നതും പ്രതിപക്ഷത്തിെൻറ ആയുധമാണ്. ഭൂപതിവു പ്രശ്നം ഉന്നയിച്ച് ഈയിടെ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പ്രക്ഷോഭ പാതയിലാണ്. ഇതു വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
പ്രതിഷേധത്തിൽ വ്യാപാരികൾ
കസ്തൂരിരംഗൻ വിഷയത്തിൽ അന്നത്തെ സർക്കാറിനും എം.പിക്കുമെതിരെ രംഗത്തുവന്ന വ്യാപാരികളിൽ ഭൂരിഭാഗവും ഇപ്പോഴത്തെ സർക്കാറിനെതിരെയും രംഗത്തുണ്ട്. ഷോപ് സൈറ്റുകൾക്കു പട്ടയം നൽകാൻ നിയമഭേദഗതി കൊണ്ടുവരണമെന്ന ആവശ്യത്തോടു സർക്കാർ മുഖം തിരിച്ചതാണു വ്യാപാരികളെ ചൊടിപ്പിച്ചത്. നിയമഭേദഗതി വന്നില്ലെങ്കിൽ പട്ടയഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾ നിയമ വിരുദ്ധമാകും. കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യമുണ്ടാകുന്നതോടെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കും. തൊഴുത്ത് നിർമാണത്തിനുപോലും സങ്കീർണമായ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നത് കർഷകരെയും വ്യാപാരികളെ ബാധിക്കും. പതിവു ചട്ടഭേദഗതി ഉടൻ നടപ്പാക്കിയില്ലെങ്കിൽ വൻ പ്രക്ഷോഭത്തിനാണ് വ്യാപാരികൾ തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.