കെ.എസ്.ആർ.ടി.സി: തൊടുപുഴയിൽനിന്ന് ബംഗളൂരു സർവിസ് തുടങ്ങി
തൊടുപുഴ: തൊടുപുഴയിൽനിന്ന് കോയമ്പത്തൂർ വഴി ബംഗളൂരുവിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് സർവിസ് തുടങ്ങി. സർവിസിന്റെ ഫ്ലാഗ്ഓഫ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു. ആഴ്ചയിൽ രണ്ട് സർവിസുകളാണ് നടത്തുന്നത്. ഞായറാഴ്ചകളിൽ വൈകീട്ട് 4.45ന് തൊടുപുഴയിൽനിന്നും പുറപ്പെട്ട് പുലർച്ച നാലുമണിക്ക് ബംഗളൂരുവിലെത്തും.
തിങ്കളാഴ്ച ഉച്ചക്ക് 2.45ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി രണ്ടു മണിക്ക് തൊടുപുഴയിലെത്തും. വ്യാഴാഴ്ച വൈകീട്ട് 4.45ന് തൊടുപുഴയിൽനിന്ന് പുറപ്പെട്ട് പുലർച്ച നാലുമണിക്ക് ബംഗളൂരുവിൽ എത്തും. വെള്ളിയാഴ്ച രാത്രി 8.45ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഏഴുമണിക്ക് തൊടുപുഴയിൽ എത്തും. ടിക്കറ്റ് നിരക്ക് 828 രൂപയാണ്. വൈകാതെതന്നെ പുതിയ എ.സി ബസ് അനുവദിക്കാമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചിട്ടുണ്ടെന്ന് അപു ജോൺ ജോസഫ് പറഞ്ഞു. തൊടുപുഴ ഡിപ്പോയുടെ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ടി.എ മെംബർ കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.ടി.ഒ എം.ജി. രാജീവ്, വാർഡ് കൗൺസിലർ ആതിര ജോഷി, കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കെ.എസ്.ആർ.ടി.സി ജീവനക്കാർ, പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ആദ്യ ദിവസം തന്നെ ബസിൽ പോകുന്നതിനായി ഒട്ടേറെ യാത്രക്കാർ ബുക്ക് ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.