മൂലമറ്റം: ജ്യൂസ് കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം തട്ടിയ കേസിലെ പ്രതികളെ നാലുമാസം പിന്നിട്ടിട്ടും പിടികൂടാനായില്ല. കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബിൽ നാഥ്, ടോട്ടൽ ഫോർ യു തട്ടിപ്പ് പ്രതി ശബരിനാഥ് എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ. ഇവർ ഒളിവിലാണെന്നും കേരളം വിട്ടെന്നുമാണ് പൊലീസ് പറയുന്നത്. തൊടുപുഴ മുട്ടം സ്വദേശികളായ യുവാക്കളെയാണ് ഇവർ കബളിപ്പിച്ചത്. ഒന്നാംപ്രതി നിബിൽനാഥ് മുട്ടം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥിയാണ്.
കഴിഞ്ഞ ഫെബ്രുവരി 18ന് മുട്ടം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: തമിഴ്നാട്ടിൽ നിബിൽ നാഥിന്റെ സഹോദരന് ജ്യൂസ് കമ്പനി ഉണ്ടെന്നും ഇതിലേക്ക് കടമായി കുറച്ച് തുക നിക്ഷേപിച്ചാൽ കൃത്യമായ ലാഭവിഹിതവും പലിശയും നൽകാമെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
വിശ്വാസം ആർജിക്കാൻ ഒരു ജ്യൂസ് സ്ഥാപനത്തിന്റെ പരസ്യം കാണിക്കുകയും സ്ഥാപനത്തിന്റെ പേരിൽ ഒരു വ്യാജ പാർട്ട്ണർഷിപ് കരാർ തയാറാക്കുകയും ചെയ്തു. കമ്പനിയുടെ ഉടമ എന്ന് പരിചയപ്പെടുത്തി ശബരിനാഥ് മുട്ടം സ്വദേശിയെ വിളിക്കുകയും ലാഭവിഹിതവും പലിശയും കൃത്യമായി നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് ചിട്ടിപിടിച്ചും ബന്ധുക്കളിൽനിന്നടക്കം കടംവാങ്ങിയും 75 ലക്ഷം രൂപ കോഴിക്കോട് ഫറൂക്ക് ഐ.സി.ഐ.സി ബാങ്ക് ബ്രാഞ്ചിലേക്ക് കൈമാറി.
ആറുമാസം ലാഭവിഹിതം ലഭിച്ചെങ്കിലും 2020 ഡിസംബർ 30ന് ശേഷം ലാഭവിഹിതവും പലിശയും കിട്ടാതായി.പണം നൽകിയവർ ബന്ധപ്പെട്ടപ്പോൾ ഫോൺ പോലും എടുക്കാതായതോടെ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് തമിഴ്നാട്ടിൽ ഇങ്ങനെ ഒരു സ്ഥാപനം പ്രവർത്തിക്കുന്നില്ലയെന്നും നിബിൽനാഥ് സഹോദരൻ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ ശബരീനാഥ് ആണെന്നും വ്യക്തമായത്.
പിന്നാലെയാണ് മുട്ടം പൊലീസിൽ പരാതി നൽകിയത്. വഞ്ചനകുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല. പ്രതികൾ ഒളിവിലാണെന്നുപറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് ആക്ഷേപം. ഇതോടെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള തീരുമാനത്തിലാണ് പണം നഷ്ടപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.