അടിമാലി: യുവാക്കൾ തമ്മിലെ വാക്കേറ്റം സംഘട്ടനത്തിൽ കലാശിച്ചു. ഇതിനിടെയുണ്ടായ പെട്രോൾ ബോംബേറിൽ രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചാറ്റുപാറ സ്വദേശി സുധീഷ്, അടിമാലി സ്വദേശി മുരുകൻ എന്നിവർക്കാണ് പൊള്ളലേറ്റത്. സുധീഷ് കോട്ടയം മെഡിക്കൽ കോളജിലും മുരുകൻ തമിഴ്നാട് തേനി മെഡിക്കൽ കോളജിലും ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി പത്തോടെ അടിമാലി കാം കോ ജങ്ഷനിലാണ് സംഘട്ടനത്തിന്‍റെ തുടക്കം. ഇവിടെ ആറംഗങ്ങൾ ഏറ്റുമുട്ടിയിരുന്നു. എല്ലാ വരും മദ്യലഹരിയിലായിരുന്നു. ഇതിനുശേഷം എല്ലാവരും പിരിഞ്ഞു. പിന്നീട് രാത്രി 12ഓടെ ചാറ്റുപാറയിൽവെച്ച് ഇവർ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ട് എതിർപക്ഷത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടിമാലി സി.ഐയുടെ നേതൃത്വത്തിൽ തേനി ആശുപത്രിയിലെത്തി മുരുകന്‍റെയും എസ്.ഐയുടെ നേതൃത്വത്തിൽ സുധീഷിന്‍റെയും മൊഴി രേഖപ്പെടുത്തി രണ്ട് കേസ് രജിസ്റ്റർ ചെയ്തു. സംഘർഷത്തിന്‍റെ കാരണം വ്യക്തമല്ല. സുധീഷിന്‍റെ പൊള്ളൽ സാരമുള്ളതാണ്. അടിമാലി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.