വെള്ളത്തൂവൽ ചെക്ക് ഡാമിൽ അടിഞ്ഞ മണൽ

അണക്കെട്ടുകളിൽ മണൽ നിറയുന്നു; നീക്കാൻ നടപടിയില്ല

അടിമാലി: അണക്കെട്ടുകളിൽ മണൽ ശേഖരം നിറയുന്നു. കല്ലാർകുട്ടി, പൊൻന്മുടി, ആനയിറങ്കൽ, മാട്ടുപ്പെട്ടി, കുണ്ടള, ലോവർ പെരിയാർ അണക്കെട്ടുകളിൽ സംഭരണശേഷി 80 ശതമാനത്തോളം കുറഞ്ഞു. എന്നിട്ടും മണൽ നീക്കാൻ നടപടിയില്ല. വേനലിൽ ഡാമുകളിൽ ജലനിരപ്പ് അൽപ്പം താഴ്ന്നതോടെ പലയിടങ്ങളിലും മണൽ കുന്നുകൾ പ്രത്യക്ഷപ്പെട്ടു.

2018 ലെ മഹാ പ്രളയത്തിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ജില്ലയിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയ മണൽ ശേഖരമാണ് ഇപ്പോഴും നീക്കാതെ കിടക്കുന്നത്. രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചിരുന്ന വെള്ളത്തൂവൽ പവ്വർ ഹൗസ് മലവെള്ളപ്പാച്ചിലാൽ പൂർണമായി തകർന്നിരുന്നു. ഇവിടേക്ക് വെള്ളം കൊണ്ടുവന്നിരുന്ന വെള്ളത്തൂവലിലെ ചെക്ക് ഡാമിൽ മണൽ നിറഞ്ഞു.

ഇത് നീക്കാൻ ബോർഡ് വൻ തുക ചെലവഴിച്ചെങ്കിലും അതിന്‍റെ മറവിൽ മണൽ കൊള്ളയാണ് നടന്നത്. വിഷയത്തിൽ അന്നത്തെ കലക്ടർ ഇടപെട്ട് ചെക്ക് ഡാമിൽ നിന്ന് മണൽ വാരാൻ പഞ്ചായത്തിന് അനുമതി നൽകി. ഭരണപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ കോടികളുടെ മണൽ ഇവിടെ നിന്ന് കടത്തി. ഈ വർഷം പഞ്ചായത്തിന്‍റെ പേരിൽ വലിയ തട്ടിപ്പിന് മണൽ മാഫിയ നീക്കം നടത്തിയെങ്കിലും കലക്ടർ അനുമതി നൽകിയില്ല.

സർക്കാർ നേരിട്ട് ടെൻഡർ നടത്തി കുറ്റമറ്റ രീതിയിൽ മണൽ നീക്കി ഡാമുകളുടെ സംഭരണശേഷി വീണ്ടെടുക്കണമെന്നാണ് കലക്ടറുടെ നിലപാട്. പഞ്ചായത്തുകളെ ഏൽപ്പിച്ചാൽ മണൽ കൊള്ളക്ക് കാരണമാകും. ചെങ്കുളം പവർഹൗസിന്‍റെ പെൻസ്റ്റോക്ക് പൈപ്പുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇപ്പോൾ ചെങ്കുളം ഡാമിലെ ജലനിരപ്പ് താഴ്ത്തിയിട്ടുണ്ട്.

മണൽ ഖനനത്തിനായി സർക്കാർ ഇടപെടലിന്‍റെ അടിസ്ഥാനത്തിൽ കല്ലാർകുട്ടി ഡാമിൽ മംഗലാപുരം ആസ്ഥാനമായ ഏജൻസിയെ പരിശോധനക്കായി ഏർപ്പെടുത്തിയിരുന്നു. പ്രളയത്തെത്തുടർന്ന് ഒഴുകിയെത്തിയ മണലിന്‍റെ അളവും തരവും ലഭ്യതയും ആണ് പ്രധാനമായും പരിശോധിച്ചത്. ഇതു സംബന്ധിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകിയെന്നാണ് സൂചന. ജില്ലയിൽ മണൽ ലഭ്യത ഉറപ്പു വരുത്തിയാൽ നിർമാണ മേഖലക്കും ആശ്വാസമാകും. 

Tags:    
News Summary - Dams are filled with sand; No action to remove

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.