വാടക വേണമെന്ന് ബോര്‍ഡ്; വ്യാപാരികളുടെ പുനരധിവാസം അനിശ്ചിതാവസ്ഥയില്‍

അടിമാലി: ഡാംവരുന്നതോടെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്ന വ്യാപാരികള്‍ക്ക് നല്‍കുന്ന കടമുറികള്‍ക്ക് വാടക നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ്. മാങ്കുളം ജലവൈദ്യുതി പദ്ധതി വരുമ്പോള്‍ ഒഴിവാക്കുന്ന വ്യാപാരികള്‍ക്കായി മാങ്കുളം റേഷന്‍കട സിറ്റിയില്‍ വൈദ്യുതി ബോര്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇതിന്‍റെ ഉദ്ഘാടനവും നടത്തിയിരുന്നു. തുടര്‍ന്ന് അര്‍ഹരായവര്‍ മുറികള്‍ ഏറ്റെടുക്കാന്‍ എത്തിയപ്പോഴാണ് വാടകയും സെക്യൂരിറ്റിയും വേണമെന്ന് ബോര്‍ഡ് അറിയിച്ചത്. 29 മുറികളാണ് കൈമാറേണ്ടത്. 2000, 2500, 3000 രൂപ എന്നിങ്ങനെ മൂന്ന് തരത്തിലാണ് വാടക. മൂന്ന് മാസത്തെ വാടക മുന്‍കൂറായി നല്‍കുകയും വേണം. ഇതോടെ മുറികള്‍ ഏറ്റെടുക്കാന്‍ വ്യാപാരികള്‍ തയാറായിട്ടില്ല. തുടക്കത്തില്‍ ബോര്‍ഡുമായി കരാര്‍ വെച്ചപ്പോള്‍ 500 രൂപയില്‍ താഴെ നല്‍കാമെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നു. ഷോപ്പിങ് കോംപ്ലക്സിന്‍റെ അറ്റകുറ്റപ്പണിക്കും ഇതര പ്രവര്‍ത്തനങ്ങള്‍ക്കും എന്ന നിലയിലായിരുന്നു ഇത്. ഇതോടെ സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും മുറികളും നഷ്ടപ്പെട്ട് വാടക മുറിയിലേക്ക് മാറേണ്ട ഗതികേടിലാണ് വ്യാപാരികള്‍. ഇത് സംബന്ധിച്ച് വ്യാപാരികളുടെ പ്രതിനിധികളായ കുട്ടിച്ചന്‍ തോട്ടമറ്റം, പി.ടി. മാണി എന്നിവർ പ്രോജക്ട് മാനേജര്‍ സന്തോഷുമായി ബുധനാഴ്ച ചര്‍ച്ചനടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ സ്വന്തം വ്യാപാര സ്ഥാപനങ്ങള്‍ ഒഴിഞ്ഞുപോകില്ലെന്നും ബോര്‍ഡിന്‍റെ നടപടിക്കെതിരെ സമരം നടത്തുമെന്നും വ്യാപാരികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.