കട്ടപ്പന: നടുക്കുന്ന ദുരന്തത്തിന് മുന്നിലും തളരാതെ രക്ഷാപ്രവർത്തനത്തിൽ മുഴുകി അയൽവാസി മഞ്ജു. പുറ്റടിയിൽ രവീന്ദ്രന്‍റെയും ഉഷയുടെയും മരണം നടന്ന വീടിന് തൊട്ടടുത്താണ് പൊന്തെങ്ങൽ മഞ്ജു താമസിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മാതാപിതാക്കളോടൊപ്പമാണ് താമസം. അടുത്ത നാളിലാണ് രവീന്ദ്രനും കുടുംബവും ഇവിടേക്ക് താമസം മാറിയത്. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ വലിയ പൊട്ടിത്തെറി ശബ്ദവും ഉച്ചത്തിലുള്ള കരച്ചിലും കേട്ടാണ് മഞ്ജു ഉണർന്നത്. പുറത്തിറങ്ങി നോക്കുമ്പോൾ രവീന്ദ്രന്‍റെ വീട്ടിൽ വലിയ തീയും പുകയും കണ്ടു. ഓടിയെത്തുമ്പോൾ രവീന്ദ്രന്‍റെ മകൾ ശ്രീധന്യ, ധരിച്ചിരുന്ന വസ്ത്രം മുഴുവൻ കത്തിയ നിലയിൽ വീടിന്‍റെ മുന്നിൽ കരഞ്ഞുകൊണ്ട് ഇരിക്കുന്നു. അമ്മയെ രക്ഷിക്കൂവെന്ന് ശ്രീധന്യ കരഞ്ഞു പറഞ്ഞതുകേട്ട് രവീന്ദ്രനും ഭാര്യയും കിടന്ന മുറിയിലേക്ക് മഞ്ജു കടക്കാൻ ശ്രമിച്ചെങ്കിലും തീ കാരണം അടുക്കാനായില്ല. ഉടൻ ഓടിപ്പോയി തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സന്തോഷിനെയും സന്ധ്യയെയും വിളിച്ചിറക്കി. സമീപവാസികളായ മറ്റു വീട്ടുകാരെയും ഉണർത്തി. എല്ലാവരും ചേർന്ന് രവീന്ദ്രന്‍റെ വീടിന്‍റെ പുറത്ത് പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച വെള്ളവും അടുക്കളവാതിൽ തകർത്ത് അകത്തുകയറി അടുക്കളയിൽ സൂക്ഷിച്ച വെള്ളവും ഒഴിച്ച് തീകെടുത്തി. ഇതിനിടെ തന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞു ശ്രീധന്യ കരഞ്ഞതോടെ മഞ്ജുവും സമീപവാസിയായ രണ്ട് ചെറുപ്പക്കാരും ചേർന്ന് കാറിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. 80 ശതമാനം പൊള്ളലേറ്റ ശ്രീധന്യയുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റു ബന്ധുക്കൾ എത്തിയെങ്കിലും ഓരോ നിമിഷവും ശ്രീധന്യയുടെ വിവരങ്ങൾ തിരക്കി ആശുപത്രിയിൽ തുടരുകയാണ് മഞ്ജു. ഫോട്ടോ. രവീന്ദ്രനും ഭാര്യ ഉഷയും കിടന്ന മുറിയിലെ കട്ടിലും ഉപകരണങ്ങളും കത്തിനശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.