കുമളിയിലെ ജനകീയ ഹോട്ടൽ പൂട്ടിക്കുന്നതിനുപിന്നിൽ രാഷ്ട്രീയ കളിയെന്ന് പ്രതിപക്ഷം

കുമളി: പഞ്ചായത്തിലെ ജനകീയ ഹോട്ടൽ അടച്ചുപൂട്ടാനുള്ള നീക്കത്തിനുപിന്നിൽ രാഷ്ട്രീയ കളിയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ. സർക്കാറിന്‍റെ വിശപ്പുരഹിത കേരളം പദ്ധതിയിൽപെടുത്തിയാണ് 2019ൽ കുമളി ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലിന് തുടക്കംകുറിച്ചത്. സാധാരണക്കാരായ ഒട്ടേറെ ആളുകളുടെ ആശ്രയമാണിത്. 2020ൽ ഇടത് ഭരണസമിതി അധികാരത്തിൽവന്ന നാൾമുതൽ കുടുംബശ്രീയോട് തൊട്ടുകൂടായ്മനയം സ്വീകരിച്ചുവരുകയാണെന്ന് നേതാക്കൾ പറഞ്ഞു. കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ഭരണം യു.ഡി.എഫ് നിലനിർത്തിയതാണ് ഹോട്ടലിനെതിരായ പ്രതികാര നടപടിക്ക് കാരണം. വൃത്തിഹീനമായ രീതിയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത് എന്നാണ് ഭരണ സമിതിയുടെ ആരോപണം. ആരോഗ്യവകുപ്പ് ഇവിടെ നടത്തിയ പരിശോധനയിൽ അത്തരം സാഹചര്യം കണ്ടെത്താനായിട്ടില്ല. പഞ്ചായത്തിന്‍റെ ലൈസൻസില്ലെന്നതാണ് ഇപ്പോൾ കാരണമായി പറയുന്നത്. മറ്റ് ഹോട്ടലുകളുടെ അച്ചാരം വാങ്ങിയാണ് ഹോട്ടൽ പൂട്ടിക്കൽ നിലാപാടിലേക്ക് ഭരണസമിതി എത്തിയതെന്നും നേതാക്കൾ ആരോപിച്ചു. ഹോട്ടൽ അടക്കാനുള്ള തീരുമാനത്തിനെതിരെ സമരത്തിന് നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ അംഗങ്ങളായ റോബിൻ കാരയ്ക്കാട്ട്, ഷൈലജ ഹൈദ്രോസ്, മണി മുനിയദാസ്, എം. വർഗീസ്, ജിസ് ബിനോയ്, സുലുമോൾ എം.എൽ. ജയമോൾ മനോജ്, എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.