പതിപ്പള്ളി -മേമ്മുട്ടം റോഡ് നിർമാണം പൂർത്തിയായി

മൂലമറ്റം: പതിപ്പള്ളി -മേമ്മുട്ടം റോഡിന്റെ നിർമാണം പൂർത്തിയായി. 10 കിലോമീറ്റർ ദുരമുള്ള പതിപ്പള്ളി -ഉളുപ്പൂണി റോഡിൽ മേമ്മുട്ടം വരെയുള്ള 6.60 കിലോമീറ്ററാണ് ടാറിങ്, കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചത്. മൂലമറ്റത്തുനിന്ന് പതിപ്പള്ളി ഉളുപ്പൂണി വഴി വാഗമൺ എത്തുന്ന റോഡാണിത്. ഇതിൽ തൊടുപുഴ താലൂക്കിലെ റോഡിന്റെ ഭാഗത്തെ നിർമാണമാണ് പൂർത്തിയായത്. പീരുമേട് താലൂക്കിലെ മൂന്ന് കിലോമീറ്റർ റോഡിന്റെ ടാറിങ് അടക്കം ജോലികൾക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ ടെൻഡർ നൽകാൻ നടപടിയായി. ഇതുകൂടി പൂർത്തിയായാൽ വാഗമൺ യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകും. പട്ടികവർഗ കോളനിയായ പതിപ്പള്ളി, മേമ്മുട്ടം പ്രദേശത്തുള്ളവരുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് ഈ റോഡ്. റോഡ് നിർമാണം പൂർത്തിയായെങ്കിലും ഐറിഷ് ഓട അടക്കമുള്ള ജോലികൾ കൂടി നടത്താനുണ്ട്. ഇതും വൈകാതെ നടത്തും. ഒട്ടേറെ തടസ്സങ്ങളുണ്ടായ റോഡിന്റെ നിർമാണത്തിന് തുടക്കം മുതൽ മുന്നിൽ നിന്നത് അന്തരിച്ച പി.ടി. തോമസായിരുന്നു. 2011ൽ ഇവിടെ പാർട്ടി പ്രവർത്തകനായ കുപ്പലാനിക്കൽ ശശിയുടെ മരണാനന്തരചടങ്ങുകൾക്കെത്തിയ പി.ടി. റോഡിന്റെ ശോച്യാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കി. ഗോത്രവർഗക്കാർ തിങ്ങിപാർക്കുന്ന ഈ പ്രദേശത്തേക്ക് റോഡ് നിർമിക്കാൻ മുൻകൈ എടുക്കുമെന്ന വാക്കുനൽകിയാണ് അദ്ദേഹം മടങ്ങിയത്. ഏറെ നിയമക്കുരുക്കുകൾക്കൊടുവിൽ പി.ടി. തോമസ് ഇടപെട്ട് ഹൈകോടതി വഴി കേസ് നടത്തിയാണ് റോഡിന്റെ നിർമാണം കാര്യമായ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയത്. മാസത്തിൽ രണ്ടുതവണയെങ്കിലും റോഡ് നിർമാണത്തിന്റെ പുരോഗതിയെക്കുറിച്ച് പി.ടി വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് റോഡ് വികസന സമിതി ചെയർമാൻ ദേവദാസ് പറഞ്ഞു. tdl mltm2 നിർമാണം പൂർത്തീകരിച്ച പതിപ്പള്ളി -മേമ്മുട്ടം റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.