തുക വകമാറ്റിയത് മുൻ ഭരണസമിതിയെന്ന്

അടിമാലി: ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ മുട്ടുകാട്ടില്‍ കൃഷിവകുപ്പ് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം തള്ളി പഞ്ചായത്ത് ഭരണസമിതി. തുക വകമാറ്റിയത് മുൻ യു.ഡി.എഫ് ഭരണസമിതിയാണെന്നും നിര്‍മാണം പൂര്‍ത്തിയാകാത്ത പദ്ധതിയുടെ തുക സ്പില്‍ഓവറായി പഴയ ഭരണസമിതി വെച്ചിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു കൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹൈറേഞ്ചി‍ൻെറ കുട്ടനാടെന്ന് അറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തില്‍ മഴക്കാലമെത്തുന്നതോടെ വെള്ളപ്പാച്ചിലില്‍ ചളിയും മണ്ണും നിറയുന്നത് തടയാൻ പാടശേഖരത്തിന് നടുവിലൂടെയുള്ള തോട് സംരക്ഷണഭിത്തി കെട്ടി ആഴം വർധിപ്പിക്കുന്നതിന് കൃഷിവകുപ്പ് 49,75,000 രൂപയാണ് അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിയോളം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബില്ല് മാറുന്നതിനായി എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന് കരാറുകാരന്‍ അറിയുന്നത്. തുടര്‍ന്നാണ് തുക വകമാറ്റിയെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ രംഗത്തെത്തിയത്. എന്നാൽ, തുക വകമാറ്റി ചെലവഴിച്ചത് മുന്‍ ഭരണ സമിതിയാണെന്നും തുടർഭരണം ലക്ഷ്യംവച്ചാണ് പുതിയ പദ്ധതികൾ തയാറാക്കിയതെന്നുമാണ് ഭരണകക്ഷിയുടെ ആരോപണം. നിലവില്‍ കരാറുകാരന് നല്‍കാന്‍ ഫണ്ടില്ലാത്ത അവസ്ഥയാണെന്നും ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് കൊച്ചുറാണി ഷാജി, സ്ഥിരംസമിതി അംഗങ്ങളായ റോയിച്ചൻ കുന്നേൽ, ഗിരിജ മൗജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.