വിനോദസഞ്ചാരികളെ ആക്രമിച്ച നാല്​ യുവാക്കള്‍ അറസ്റ്റില്‍

മൂന്നാര്‍: വിനോദസഞ്ചാരികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടോപ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുൻ (26), മിലന്‍ (25), മുഹമ്മദ് ഷാൻ (25), ഡിനില്‍ (26) എന്നിവരെയാണ് മൂന്നാര്‍ എസ്.ഐ സാഗറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിലാണ് അറസ്റ്റ്. മലപ്പുറം സ്വദേശികളായ 40 പേരടങ്ങുന്ന സംഘം ടോപ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇവർ ഇവിടെ ഹോട്ടലിൽ ചായ കുടിക്കാന്‍ കയറി. ചായ കുടിക്കുന്നതിനിടെ സംഘത്തിലെ ഒരാള്‍ ചായ കൊള്ളില്ലെന്നു പറഞ്ഞ് തുപ്പിക്കളഞ്ഞിരുന്നു. പിന്നീട് അവിടെനിന്ന്​ ബസില്‍ മടങ്ങിയ സംഘത്തെ എല്ലപ്പെട്ടി ഭാഗത്തുവെച്ച് ബൈക്കിലെത്തിയ സംഘം തടയുകയും ബസില്‍ കയറി ചായ തുപ്പിക്കളഞ്ഞത് ആരാണെന്ന് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആരും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ ബസ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ബസില്‍നിന്നിറക്കി ബൈക്കില്‍ രണ്ടുപേരുടെ മധ്യത്തിലിരുത്തി ടോപ് സ്റ്റേഷനിലെത്തി ചായ തുപ്പിക്കളഞ്ഞത് ആരാണെന്ന് പറയാതെ വിടില്ലെന്ന് പറഞ്ഞു. ഇതോടെ ഭയന്ന ഡ്രൈവര്‍ ആളുടെ പേര് പറയാന്‍ നിര്‍ബന്ധിതനായി. ഇതോടെ തിരിച്ചെത്തിയ സംഘം ഡ്രൈവര്‍ പറഞ്ഞ ആളെ ബസില്‍നിന്ന് പുറത്തിറക്കി മർദിക്കുകയായിരുന്നു. മർദനത്തില്‍ ഇയാളുടെ മൂക്കിന്‍റെ പാലം തകര്‍ന്നു. ഡ്രൈവര്‍ക്കും പരിക്കേറ്റു. ഡ്രൈവറെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി ടോപ് സ്റ്റേഷനില്‍ എത്തിച്ച സമയമത്രയും മറ്റു രണ്ടുപേര്‍ ആരും ഇറങ്ങാത്ത വിധത്തില്‍ ബസിന്‍റെ വാതില്‍ക്കല്‍ വാക്കത്തിയുമായി നിലയുറപ്പിക്കുകയും ചെയ്തു. വിനോദസംഘത്തിന്റെ പരാതിയിന്മേലാണ് യുവാക്കളുടെ അറസ്റ്റ്. ചിത്രം 1 അറസ്റ്റിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.