ആദിവാസി പുനരധിവാസ പദ്ധതി വെട്ടിപ്പ്: അന്വേഷണം നിലച്ചു

P/4 Lead -പട്ടികവർഗ വികസന വകുപ്പ് ജോയന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് ചുവപ്പുനാടയിൽ ചെറുതോണി: ചിന്നക്കനാലിൽ ലഭിച്ച ഭൂമി ഉപേക്ഷിച്ച് പെരിഞ്ചാംകുട്ടിയിൽ കുടിയേറിയ കർഷകരുടെ പേരിൽ നടന്ന കോടികളുടെ വെട്ടിപ്പ് സംബന്ധിച്ച അന്വേഷണം ചുവപ്പുനാടയിൽ കുടുങ്ങി. സ്വന്തമായി സ്ഥലമില്ലാത്ത ആദിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ മറവിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ആദിവാസികൾക്ക് നൽകാനായി 2002ൽ സർക്കാർ 1490 ഏക്കർ ഭൂമി അനുവദിച്ചു. ചിന്നക്കനാൽ വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ പുനരധിവാസ പദ്ധതിയിൽപെടുത്തി 506 കുടുംബങ്ങൾക്ക് ഒരേക്കർ വീതം പതിച്ചുനൽകി. കാട്ടാനകളുടെ താവളമായ ഇവിടെ ഭൂമി നൽകരുതെന്ന വനം വകുപ്പിന്‍റെ നിർദേശം അവഗണിച്ചായിരുന്നു റവന്യൂ വകുപ്പിന്‍റെ നടപടി. ഭൂമി ലഭിച്ച 293 ആദിവാസി കുടുംബങ്ങൾ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി സ്ഥലവും കൃഷിയും ഉപേക്ഷിച്ച് പെരിഞ്ചാംകുട്ടിയാൽ കുടിയേറി. എന്നാൽ, താമസക്കാർ ഉപേക്ഷിച്ചു പോയിട്ടും പുനരുദ്ധാരണ പദ്ധതിയിൽപെടുത്തി ഇവരുടെ പേരിൽ കോടിക്കണക്കിനു രൂപ തിരിമറി നടത്തുകയായിരുന്നു. പട്ടികവർഗ ഏകോപന സമിതി ഉൾപ്പെടെ ഇത് സംബന്ധിച്ച് സർക്കാറിൽ പരാതി നൽകിയതിനെ തുടർന്ന് പട്ടികവർഗ വികസന വകുപ്പ് ജോയന്‍റ് ഡയറക്ടർ ആർ. പ്രസന്നൻ സ്ഥലത്തെത്തി അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകി. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സ്ഥലത്താണ് ആദിവാസികൾക്ക് ഭൂമി നൽകിയതെന്നും ഭൂമി ലഭിച്ചവരിൽ ചിലർക്ക് മറ്റു സ്ഥലങ്ങളിൽ ഭൂമിയുണ്ടെന്നും ഭൂമി ഉപേക്ഷിച്ച പലരുടെയും പേരിൽ വിവിധ പദ്ധതികളിൽപെടുത്തി പണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. പുനരധിവാസ പദ്ധതിയിൽപെടുത്തി കുടിവെള്ളത്തിന്‍റെ പേരിലും വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വൈദ്യുതി വേലി നിർമിക്കുന്നതിന്‍റെ പേരിലുമാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെക്കുറിച്ച് തുടക്കത്തിൽ ഊർജിത അന്വേഷണം നടന്നെങ്കിലും പിന്നീട് ചുവപ്പുനാടയിൽ കുടുങ്ങി നിലച്ച മട്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.