അറിവിന്‍റെ പുതുവെളിച്ചം പകർന്ന് അംഗീകാരത്തിന്‍റെ 'ധന്യ'തയിൽ -അന്തർ സംസ്ഥാന തൊഴിലാളി കുട്ടികളെ സ്കൂളിലെത്തിക്കാൻ നേതൃത്വം നൽകിയതിന് ദേശീയ പുരസ്കാരം തൊടുപുഴ: ആദിവാസി മേഖലയിലും അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലും നടത്തിയ സജീവ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സമഗ്ര ശിക്ഷ പ്രോഗ്രാം ഓഫിസർ ധന്യ പി.വാസുവിനെ തേടിയെത്തിയത് ദേശീയ പുരസ്കാരം. ഇടുക്കി, എറണാകുളം ജില്ലകളിൽ സാമൂഹിക സേവന മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കിടയിൽ നടത്തിയ നൂതന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹയാക്കിയത്. ഇപ്പോൾ സമഗ്രശിക്ഷ കോട്ടയം ജില്ല പ്രോജക്ട് ഓഫിസറാണ്. അന്തർ സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന ഇടങ്ങളിൽ പോയി അവർക്കുവേണ്ടി ബോധവത്കരണം നടത്തുകയും കുട്ടികളെ സ്കൂളിലെത്തിക്കാൻ സമഗ്രശിക്ഷ കേരളയുടെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് എസ്.എസ്.കെയുടെ ഭാഗമായി ധന്യ നേതൃത്വം നൽകി. എറണാകുളം ജില്ലയിൽ പ്രോഗ്രാം ഓഫിസറായിരിക്കെ, എറണാകുളം സൗത്ത് സ്റ്റേഷനിൽ കണ്ട 48 കുട്ടികളെയാണ് ആദ്യം അറിവിന്‍റെ പടികയറ്റിയത്. 2011ൽ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് ഒഴുകിയ സമയമുണ്ടായിരുന്നു. ഇവർ കുട്ടികളുമായാണ് എത്തിയതെങ്കിലും സ്കൂളിലയക്കാൻ പല രക്ഷിതാക്കളും താൽപര്യപ്പെട്ടില്ല. അന്ന് സ്കൂളുകളിലും ഇവർക്ക് പ്രത്യേക പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടികളെ കണ്ടെത്തി സ്കൂളിലെത്തിക്കുക എന്നത് ആവേശമായതായി ധന്യ പറയുന്നു. കുട്ടികൾക്ക് ഭാഷ പ്രശ്നമായതിനാൽ ഇവരുടെ നാട്ടിൽനിന്നുള്ള ആളുകളെ കണ്ടെത്തി വിദ്യാഭ്യാസ വളന്‍റിയറായി നിയമിച്ചു. ഇതിലൂടെ കുടുതൽ പേരെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാനായി. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജില്ലയിൽ തന്നെ കൂടുതൽ സെന്‍ററുകൾ തുറന്നു. 2015ൽ ഇടുക്കിയിലെത്തി. ഇടമലക്കുടിയടക്കം പല ആദിവാസി കുടികളും ബ്രിഡ്ജ് സ്കൂളുകളും ലോക്കൽ റിസോഴ്സ് സെന്‍ററുകൾ തുറക്കുകയും അവരുടെ ഭാഷ സംസാരിക്കുന്ന ആളുകളെ നിയമിച്ച് അവരുടെ വിദ്യാലയ തുടർച്ച ഉറപ്പാക്കാനും സമഗ്രശിക്ഷ വഴി കഴിഞ്ഞു. ഇപ്പോൾ സെന്‍ററുകൾ സജീവമായതോടെ കുട്ടികളും എത്തിത്തുടങ്ങി. പുരസ്കാരത്തിനപ്പുറത്തേക്ക് ഇടുക്കിയിലടക്കം പ്രവർത്തിച്ചപ്പോഴുണ്ടായ ഒട്ടേറെ അനുഭവങ്ങൾ വേറിട്ടതാണെന്ന് ധന്യ പറയുന്നു. ഭിക്ഷക്കാരുടെ കുട്ടികളെ സ്കൂളിൽ ചേർത്തപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷമൊന്നും മറക്കാൻ കഴിയില്ല. അന്തർ സംസ്ഥാന കുട്ടികളെയൊക്കെ കാണുമ്പോൾ ഇപ്പോഴും എവിടെയൊണെങ്കിലും നിർത്തി കാര്യങ്ങൾ അന്വേഷിക്കും. സ്കൂളിൽ പോകുന്നുണ്ടോ എവിടെയാണ് താമസം എന്നൊക്കെ. ജോലിക്കപ്പുറത്തേക്ക് അത്തരം ഇടപെടലുകൾ ജീവിതത്തിന്‍റെ തന്നെ ഭാഗമായി. തീരദേശ മേഖലയിലേക്കുകൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ഇപ്പോൾ ശ്രമമെന്നും ധന്യ പറഞ്ഞു. ഇന്ത്യയിൽ ആകെ 33പേർക്കാണ് പുരസ്കാരം ലഭിച്ചത്. കേരളത്തിൽ മൂന്നുപേർക്കും. ഭർത്താവ് റെജി മേച്ചേരി, ചെമ്പ് ഗ്രാമ പഞ്ചായത്ത് മെംബറാണ്. മകൻ ഇഷാൻ വിദ്യാർഥിയാണ്. TDL DHANYA P VASU ധന്യ പി.വാസു കുട്ടികൾക്ക് ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.