അന്തര്‍സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിക്കണം

വ്യാപാര, തൊഴില്‍ ആവശ്യങ്ങള്‍ക്കായി ഇരു സംസ്ഥാനങ്ങളിലേക്കും ദിവസേന ആയിരങ്ങൾ യാത്രചെയ്യുന്നു നെടുങ്കണ്ടം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ അന്തര്‍ സംസ്ഥാന സര്‍വിസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് തമിഴ്നാട്ടിലേക്ക് നടത്തിയിരുന്ന ബസ് സര്‍വിസുകളാണ് പുനരാരംഭിക്കാത്തത്. അതിര്‍ത്തി മേഖലയില്‍ ഉള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കുന്നത് തമിഴ്നാട്ടിലെ പട്ടണങ്ങളെയാണ്. വിവിധ ചികിത്സ ആവശ്യങ്ങള്‍ക്കായി തേനി മെഡിക്കല്‍ കോളജിനെ ആശ്രയിച്ചിരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വ്യാപാര, തൊഴില്‍ ആവശ്യങ്ങള്‍ക്കായി, ഇരു സംസ്ഥാനങ്ങളിലേക്കും ദിവസേന യാത്ര ചെയ്യുന്നത് ആയിരക്കണക്കിന് ആളുകളാണ്. നെടുങ്കണ്ടം, കട്ടപ്പന, കുമളി, മൂന്നാര്‍, മേഖലകളില്‍നിന്ന് തമിഴ്നാട്ടിലെ കമ്പം, തേനി, ബോഡിനായ്ക്കന്നൂര്‍ പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വിസുകളെയാണ് യാത്രക്കാര്‍ ഏറെയും ആശ്രയിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെയും തമിഴ്നാട് ട്രാന്‍സ്പോർട്ട് കോര്‍പറേഷൻെറയുമായി 20ലധികം ബസുകള്‍ മൂന്നാറില്‍നിന്ന് സര്‍വിസ് നടത്തിയിരുന്നു. നെടുങ്കണ്ടത്തുനിന്ന് കമ്പം, തേനി, തേവാരം മേഖലകളിലേക്കായി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷൻെറ 10 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. കട്ടപ്പന-കമ്പം റൂട്ടില്‍ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഒമ്പത് സർവിസുകളും മികച്ച വരുമാനം ലഭിച്ചിരുന്നു. മൂന്നാറില്‍നിന്ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കുള്ള ഒരു സ്വകാര്യ ബസ് മാത്രമാണ് നിലവില്‍ സര്‍വിസ് പുനരാരംഭിച്ചത്. എന്നാല്‍, പൂപ്പാറ, നെടുങ്കണ്ടം മേഖലകളിലേക്ക് സമാന്തര വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.