കരകയറാനാകാതെ സുഗന്ധവ്യഞ്ജന വ്യാപാരമേഖല

കട്ടപ്പന: കോവിഡും ലോക്ഡൗണും സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ ഹൈറേഞ്ചിലെ മലഞ്ചരക്ക് വ്യാപാരമേഖല. സുഗന്ധവ്യഞ്ജന, മലഞ്ചരക്ക് വ്യാപാരം മുഖ്യതൊഴിലായ 200ലധികം വ്യാപാരികളാണ് കട്ടപ്പനയിൽ മാത്രമുള്ളത്. അടച്ചിടൽ തുടങ്ങിയതോടെ ഈ വ്യാപാര സ്ഥാപങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന കച്ചവടക്കാരും തൊഴിലാളികളും പട്ടിണിയിലായി. സുഗന്ധ വ്യഞ്ജനങ്ങളുടെ വിപണനകേന്ദ്രമായ കട്ടപ്പനയിലെത്തുന്ന എല്ലാ സഞ്ചാരികളുടെയും ആദ്യ മോഹം ഏലവും കുരുമുളകും ഗ്രാമ്പൂവും കറുവപ്പട്ടയുമെല്ലാം വാങ്ങുകയാണ്. എന്നാൽ, അഞ്ചുരുളിയിലും അയ്യപ്പൻകോവിലിലുമൊന്നും സഞ്ചാരികൾ എത്താതായതോടെ വ്യാപാരം പൂർണമായി നിലച്ചു. വല്ലപ്പോഴും എത്തിനോക്കുന്ന നാട്ടുകാരും മീൻപിടിത്തക്കാരും മാത്രമാണ് ഇവിടെ ഇപ്പോൾ അവശേഷിക്കുന്നത്. സഞ്ചാരികളുടെ ഒഴുക്ക് നിലച്ചപ്പോൾ പട്ടിണിയിലായത് സഞ്ചരികളെ മാത്രം ആശ്രയിച്ച് വ്യാപാരം ചെയ്തിരുന്ന വഴിവാണിഭക്കാരും പെട്ടിക്കടക്കാരുമാണ്. അഞ്ചുരുളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന റിസോർട്ടുകളും ഹോം സ്റ്റേകളും ആളൊഴിഞ്ഞ നിലയിലാണ്. ഏറെ സഞ്ചാരികളെ ആകർഷിച്ചിരുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ ഇപ്പോൾ നാട്ടുകാരെ മാത്രമേ കാണാനാകൂ. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികൾ എത്തിയിരുന്ന കല്യാണത്തണ്ടും വിജനമാണ്. ഇവിടവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന കച്ചവടക്കാരും കാൽവരി മൗണ്ടിലെ റിസോർട്ടുകളം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.