അടിമാലി കേന്ദ്രീകരിച്ച് പുതിയ താലൂക്ക് വേണമെന്ന ആവശ്യം ശക്തം

അടിമാലി: ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും സംഗമകേന്ദ്രമായ അടിമാലി കേന്ദ്രീകരിച്ച് പുതിയ താലൂക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിസ്തൃതമായ ദേവികുളം, ഉടുമ്പൻചോല, ഇടുക്കി താലൂക്കുകൾ വിഭജിച്ചാണ് അടിമാലി താലൂക്ക് രൂപവത്കരിക്കേണ്ടത്. താലൂക്കാസ്ഥാനങ്ങളായ ദേവികുളത്തും ഉടുമ്പൻചോലയിലും എത്തിച്ചേരാൻ ജനം നേരിടുന്ന പ്രയാസം ഇതുവഴി ഒഴിവാക്കാൻ സാധിക്കും. അടിമാലി പഞ്ചായത്തിലെ കുറത്തികുടി, കാഞ്ഞിരവേലി എന്നീ സ്ഥലങ്ങളിലുള്ളവർ 50 മുതൽ 80 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വാഹന ഗതാഗതം കുറവായ ദേവികുളത്ത് എത്തുന്നത്. ബൈസൺവാലി പഞ്ചായത്തിലെ പോതമേട്, ഒറ്റമരം, ഇരുപതേക്കർ, എല്ലക്കൽ സ്ഥലവാസികൾ ഇതേ സാഹചര്യത്തിലാണ് ഉടുമ്പൻചോലയിൽ എത്തുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ അടിമാലി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും രാജാക്കാട്, മാങ്കുളം പഞ്ചായത്തുകളും ഉൾപ്പെടുത്തി അടിമാലി കേന്ദ്രമാക്കി താലൂക്ക് രൂപവത്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാനത്തെ ഏറ്റവും വിസ്താരമേറിയ താലൂക്കുകളാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകൾ. ഇതാണെങ്കിൽ ജനവാസം കുറഞ്ഞതും വാഹന സൗകര്യങ്ങൾ ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ക്രിമിനൽ കേസുകളും അല്ലാത്തതുമായ കേസുകളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് അടിമാലി, വെള്ളത്തൂവൽ, രാജാക്കാട്, ശാന്തൻപാറ സ്റ്റേഷനുകളിലാണ്. ഈ സാഹചര്യത്തിൽ അടിമാലി കേന്ദ്രീകരിച്ച് പുതിയ ഡിവൈ.എസ്.പി ഓഫിസ് തുറക്കുകയും മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ അടിമാലി ഡിവിഷന് കീഴിൽ കൊണ്ടുവരുകയും ചെയ്താൽ പൊലീസിൻെറ ഇടപെടലും വേഗത്തിലാക്കാൻ സാധിക്കും. പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാർക്ക് കൈമാറിയതോടെ ഉണ്ടാകുന്ന പ്രതിസന്ധിയും ഇതുവഴി പരിഹരിക്കാനാകും. മണ്ണ്, മണൽ എന്നിവയുമായി പിടിയിലാകുന്ന വാഹനങ്ങളുടെയും തണ്ണീർത്തട നിയമത്തിൻെറയും മേൽനോട്ടവും തഹസിൽദാർക്കാണ്. ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതും അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, രാജാക്കാട് പഞ്ചായത്തുകളിലാണ്. ഇത്തരം പ്രശ്നങ്ങൾക്കും വേഗത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.