തൊടുപുഴ: ക്രിസ്മസ്തലേന്ന് തൊടുപുഴ ടൗൺ തിരക്കിലമർന്നു. ക്രിസ്മസിനുള്ള ഒരുക്കത്തിനും മറ്റുമായി കൂടുതൽ പേർ എത്തിയതോടെയാണ് തിരക്കനുഭവപ്പെട്ടത്. അവധി പ്രമാണിച്ച് അകലെയുള്ള സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മറ്റും പോകുന്നവരുടെ വാഹനങ്ങൾകൂടി എത്തിയതോടെ വൈകുന്നേരമായതോടെ പലയിടങ്ങളിലും കുരുക്കും രൂപപ്പെട്ടു. മാർക്കറ്റ് റോഡ്, തൊടുപുഴ-പാലാ, തൊടുപുഴ-മൂലമറ്റം റോഡുകളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന് ഇടയാക്കി. ടൗണിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ കടകളിൽ എത്തുന്നവർ റോഡിൽതന്നെ വാഹനങ്ങൾ നിർത്തിയിടുന്നതും കുരുക്കിനിടയാക്കുകയാണ്. ആഘോഷ വേളകളിൽപോലും അനധികൃത പാർക്കിങ്ങിനെതിരെ നടപടിയുണ്ടാകുന്നില്ല. വിപണിയിൽ പുത്തനുണർവ് കോവഡ് നിയന്ത്രണങ്ങൾ മൂലം ഏറെ നാളായി മന്ദീഭവിച്ചുകിടന്ന വ്യാപാര മേഖലക്ക് ക്രിസ്മസ്-പുതുവത്സരാഘോഷ വേള ഉണർവ് പകർന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും തിരക്കനുഭവപ്പെട്ടു. ക്രിസ്മസിനോടനുബന്ധിച്ച് വൻ ഒാഫറുകളുമായി വ്യാപാരസ്ഥാപനങ്ങൾ രംഗത്തെത്തിയത് വ്യാപാര മേഖലയിൽ ചലനം സൃഷ്ടിച്ചു. നേരിയ തോതിലാണെങ്കിലും റബറിനുണ്ടായ വില വർധനയും വിപണി സജീവമാകാൻ കാരണമായി. വിലവയിടിവ് മൂലം വെറുതെയിട്ടിരുന്ന തോട്ടങ്ങളിൽ ടാപ്പിങ് പുനരാരംഭിച്ചതോടെ കർഷകരുടെയും തൊഴിലാളികളുടെയും കൈകളിൽ പണം എത്തിത്തുടങ്ങിയതും വിപണിയിൽ പ്രതിഫലിച്ചു. കേക്ക് വിപണിയിലും മോശമല്ലാത്ത കച്ചവടം നടന്നതായി വ്യാപാരികൾ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ആഘോഷങ്ങളുടെ മിഴിവ് കുറഞ്ഞിട്ടുണ്ട്. വീടുകൾ കയറി കരോൾ സംഘങ്ങൾ ക്രിസ്മസ് ആവേശം പകർന്നിരുന്നെങ്കിൽ ഇത്തവണ പലയിടങ്ങളിലും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വീടകങ്ങളിലെ ക്രിസ്മസ് ആഘോഷത്തിന് കുറവൊന്നുമുണ്ടാകില്ല. ക്രിസ്മസ് ആഘോഷം ആരോഗ്യപ്രവർത്തകർക്കൊപ്പം തൊടുപുഴ: കോവിഡ് കാലത്തെ ക്രിസ്മസ് ആരോഗ്യ പ്രവർത്തർക്കൊപ്പം ആഘോഷിച്ച് ജില്ല പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ്. വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാർ, നഴ്സ്, ഹെൽത്ത് ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ ആരോഗ്യ വകുപ്പിലെ മറ്റു ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർക്കൊപ്പമാണ് ക്രിസ്മസ് ആഘോഷിച്ചത്. കുടയത്തൂർ, അറക്കുളം പി.എച്ച്.സി കളിലാണ് ജീവനക്കാർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.