വൈദ്യുതി ഒളിച്ചുകളിക്കുന്നു; ദുരിതത്തിലായി വിദ്യാർഥികളും നാട്ടുകാരും

അടിമാലി: വൈദ്യുതി മുടക്കം പതിവായത് ദേവികുളം മേഖലയിൽ ജനങ്ങൾക്ക് ദുരിതമാകുന്നു. ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതിനൊപ്പം വോൾട്ടേജ് കമ്മിയും ഉപഭോക്താക്കളെ ഇരുട്ടിലാക്കുന്നു. കോവിഡ് കാലത്തെ ഓൺലൈൻ പഠനം ഉൾപ്പെടെ മുടങ്ങുന്നത് അധികാരികൾക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനും കാരണമായി. ആദിവാസികൾ കൂടുതലുള്ള ദേവികുളത്ത് പല ആദിവാസി കോളനികളും ഇരുട്ടിലാണ്. വൈദ്യുതി മന്ത്രിയുടെ സ്വന്തം നാടായ ദേവികുളം താലൂക്കിലാണ് വൈദ്യുതി മുടക്കം തിരിച്ചടിയായത്. അടിമാലി, ബൈസൺവാലി, പള്ളിവാസൽ, ചിന്നക്കനാൽ, വട്ടവട, മാങ്കുളം, കാന്തല്ലൂർ, മറയൂർ, വെള്ളത്തൂവൽ പഞ്ചായത്തുകളിലാണ് ഈ ദുഃസ്ഥിതിയുള്ളത്. സംസ്ഥാനത്തെ വെളിച്ചം കാണിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, മാട്ടുപ്പെട്ടി, വെള്ളത്തൂവൽ, നേര്യമംഗലം വൈദ്യുതി നിലയങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി കൂടുതലെന്നതും ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്നു. രണ്ടുദിവസങ്ങളിലായി വട്ടവട പഞ്ചായത്തിൽ ഒരുമണിക്കൂറിൽ താഴെയാണ് വൈദ്യുതി കിട്ടിയത്. മൂന്നാർ ഉൾെപ്പടെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നടത്തുന്നത് സ്വകാര്യ കമ്പനിയാണ് ഇവർ വട്ടവടയിലേക്കുള്ള ലൈനുകൾ ഓഫാക്കുന്നതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടാൽ സ്ഥിരം ലഭിക്കുന്ന മറുപടി ലൈൻ അറ്റകുറ്റപ്പണിയെന്നാണ്. ഇത് മനഃപൂർവ നടപടിയെന്ന് ജീവനക്കാർ പറയുന്നുണ്ടെങ്കിലും ഇതിനെതിരെ ആര് നടപടിയെടുക്കുമെന്ന് ഉപഭോക്താക്കൾ തന്നെ ചോദിക്കുന്നു. പള്ളിവാസൽ, രണ്ടാംമൈൽ, ചിത്തിരപുരം മേഖലയാണ് പതിവായി വൈദ്യുതി മുടങ്ങുന്ന മറ്റൊരു പ്രദേശം കൂണുപോലെ മുളച്ച് പൊന്തിയ റിസോർട്ടുകളുടെ അമിത വൈദ്യുതി ചൂഷണമാണ് വോൾട്ടേജ് ക്ഷാമത്തിന് ഇടയാക്കുന്നത്. രണ്ടാംമൈലിൽ ഒരുമണിക്കൂർ ഇടവിട്ട് മൂന്ന് പ്രാവശ്യമെങ്കിലും വൈദ്യുതി മുടങ്ങുന്നതായി നാട്ടുകാർ പറയുന്നു. റിസോർട്ടുകൾക്ക് സബ് സ്റ്റേഷനുകളിൽനിന്ന് നേരിട്ട് വൈദ്യുതി എത്തിക്കാൻ നടപടിയുണ്ടായാൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയും. കൂടാതെ ട്രാൻഫോർമറുകളുടെ എണ്ണവും ശേഷിയും വർധിപ്പിക്കുകയും വേണം. മഴക്കാലത്ത് മരങ്ങൾ വീണും മറ്റും വൈദ്യുതി മുടക്കമുണ്ടായതിനു പിന്നാലെയാണ് വേനൽക്കാലത്തും ഇരുട്ടടി. അറ്റകുറ്റപ്പണിയുടെ പേരിലാണ് മുന്നറിയിപ്പോടെയും അല്ലാതെയുമുള്ള തുടർച്ചയായ വൈദ്യുതി മുടക്കം. ഇതോടെ വ്യാപാരികളും കർഷകരുമടക്കമുള്ളവർ കടുത്ത പ്രയാസത്തിലാണ്. കൃഷിക്ക് കൃത്യമായി ജലസേചനം നടത്തേണ്ട സമയമാണിത്. എന്നാൽ, പകൽസമയത്ത് വൈദ്യുതി മുടങ്ങുന്നതും വോൾട്ടേജ് കമ്മിയും കാരണം ജലസേചനം മുടങ്ങുന്നു. രാത്രി നേരങ്ങളിൽ ഉറക്കമിളച്ചു കാത്തിരുന്നാണ് കർഷകർ തോട്ടം നനക്കുന്നത്. ഇതിന് കഴിയാത്തവരും ഉണ്ട്. പകൽ വൈദ്യുതി ഉണ്ടെങ്കിൽ തന്നെ വോൾട്ടേജ് നന്നേ കുറവാണ്. കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ചാലും ഇതിന് പരിഹാരമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനു കുഴൽക്കിണറിനെ ആശ്രയിക്കുന്നവർക്കും ഇതുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. അടിമാലി പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ആദിവാസി ഗ്രാമങ്ങളിൽ മഴക്കാലത്ത് ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മഴയിലും കാറ്റിലും മരങ്ങൾ പൊട്ടി കമ്പിയിൽവീണാണ് വൈദ്യുതി മുടങ്ങുന്നത്. ഇതെല്ലാം സഹിച്ചു നാട്ടുകാർ വൈദ്യുതി വകുപ്പ് ജീവനക്കാർക്കൊപ്പം നിന്നിരുന്നെങ്കിലും ഈ വേനൽക്കാലത്തും ഇതേ അവസ്ഥ തുടരുകയാണ്. എന്നാൽ, പലപ്പോഴും മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി മുടക്കുന്നത്. വീട് നിർമാണത്തിനുൾപ്പെടെ പ്രത്യേക കണക്ഷൻ എടുത്തവർ ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.