മൂന്നാർ സജീവമാകുന്നു; വരവേൽപിനൊരുങ്ങി വ്യാപാരമേഖല

മൂന്നാർ: ഓണക്കാലത്തിന് മുന്നോടിയായി സഞ്ചാരികളാൽ സാന്നിധ്യംകൊണ്ട് സജീവമാകുകയാണ് മൂന്നാർ. കാലാവസ്ഥ പ്രതികൂലമായതോടെ ഇടക്കാലത്ത് നിശ്ചലാവസ്ഥയിലായ മൂന്നാറിലെ വിനോദസഞ്ചാര മേഖലയാണ് ഉണർവിലായത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, വട്ടവട എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയതാണ് മേഖലക്ക്​ ഉണർവായിരിക്കുന്നത്. വൻതുക മുടക്കി നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ തിരക്കില്ലാതായത് തിരിച്ചടിയായിരുന്നു. ദിവസങ്ങൾ നീണ്ടുനിന്ന മഴയും പുതുക്കുടിയിലെ ഉരുൾപൊട്ടലുമെല്ലാം സന്ദർശകരെ അകറ്റിയിരുന്നു. മൂന്നാറിലേക്കുള്ള വഴികൾ മണ്ണിടിച്ചിൽ മൂലം തകർന്നതും ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. മഴ മാറുകയും ഗതാഗത തടസ്സങ്ങൾ നീക്കുകയും ചെയ്തതോടെയാണ് മൂന്നാർ പ്രതാപത്തിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കുന്നത്. ഓണാവധി എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, മിക്ക ഹോട്ടലുകളിലും മുറികൾ ബുക്കിങ്​ ആയി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളും തുറന്നു. മൂന്നാറിന്‍റെ കവാടമായ ചിത്തിരപുരം മുതൽ വാഹനങ്ങളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. വൻകിട ഹോട്ടലുകൾ അതിഥികൾക്കായി വിവിധ പാക്കേജുകളും തയാറാക്കി. പല ടൂർ ഓപറേറ്റർമാരും സംസ്ഥാനത്തിന് പുറത്തും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടിനോട് അനുബന്ധിച്ച് നവീകരണം പൂർത്തിയായിവരുന്നു. പുതിയ ബോട്ടും എത്തിച്ചിട്ടുണ്ട്. രാജമലയുടെ കവാടം മുതൽ ടോപ്പ് വരെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് കാണികൾക്ക് കൗതുകമാകും. വൻകിട വ്യാപാരസ്ഥാപനങ്ങൾ മാത്രമല്ല, വഴിയോര കച്ചവടക്കാർക്കും വലിയ ആശ്വാസമാണ് ഓണക്കാലത്തെ തിരക്ക്. കരിക്കും കാരറ്റും വിവിധയിനം കാർഷിക ഉൽപന്നങ്ങളും റോഡരികിൽ നിരന്നിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.