പെരിയാർ തീരത്ത് ആശങ്ക

കട്ടപ്പന: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരവാസികൾ ആശങ്കയിൽ. കാലവർഷം ശക്തമാകുകയും മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അനുനിമിഷം ഉയരുകയും ചെയ്യാൻ തുടങ്ങിയതോടെയാണ് വണ്ടിപ്പെരിയാർ മുതൽ ഉപ്പുതറവരെയുള്ള പെരിയാർ തീരവാസികൾ ആശങ്കയിലായത്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണ്. ആയിരക്കണക്കിന് വീടുകളാണ് പെരിയാർ നദീതീരങ്ങളിൽ ഉള്ളത്. കഴിഞ്ഞ തവണ നദിയിലെ ജലനിരപ്പ് ഉയർന്നപ്പോൾ തന്നെ ഒട്ടുമിക്ക വീടുകളും വെള്ളത്തിലായിരുന്നു. രണ്ടു ദിവസമായി പീരുമേട് താലൂക്കിൽ ഉൾപ്പെടുന്ന ഉപ്പുതറയിലും അയ്യപ്പൻകോവിൽ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ചപ്പാത്ത് ശ്രീധർമശാസ്ത ക്ഷേത്ര പരിസരത്ത് വെള്ളം കയറി. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ ചിന്നാർ നാലാം മൈലിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ തീരവാസികളെ മാറ്റി പ്പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ അടക്കം സജ്ജമാണെന്നും അയ്യപ്പൻകോവിൽ, ഉപ്പുതറ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. TDL PERIYAR പെരിയാറിൽ ജലനിരപ്പ് ഉയർന്ന നിലയിൽ മഴക്കെടുതി: തൊടുപുഴയില്‍ മുൻകരുതൽ തൊടുപുഴ: തൊടുപുഴ താലൂക്കിലെ പ്രകൃതിക്ഷോഭ നാശനഷ്ടം വിലയിരുത്താനും ദുരന്തനിവാരണ മുന്‍കരുതല്‍ ചര്‍ച്ച ചെയ്യാനും പി.ജെ. ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എല്ലാ വില്ലേജിലും ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ രണ്ട് കെട്ടിടങ്ങള്‍ വീതം കണ്ടെത്തിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ മോഹനകുമാരന്‍ നായര്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റി പ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. മലങ്കര, ഹാരിസണ്‍, പുള്ളിക്കാനം എസ്റ്റേറ്റുകളിലെ ലയങ്ങളിൽ പരിശോധന നടത്തി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും. തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലായി 150 പേരടങ്ങുന്ന സന്നദ്ധ സേന സജ്ജമാണെന്ന് തൊടുപുഴ അഗ്നിരക്ഷാസേന ഓഫിസര്‍ അറിയിച്ചു. തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നും വീട്, കൃഷി നാശമുണ്ടായവര്‍ക്ക് ധനസഹായം നല്‍കാനും നടപടി വേണമെന്ന് പി.ജെ. ജോസഫ് നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.