നെടുങ്കണ്ടത്ത് പട്ടാപ്പകൽ മോഷണം; അലൂമിനിയം പാനലുകൾ കവർന്നു

നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിൽ പട്ടാപ്പകൽ മോഷണം. പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിന് സമീപം ഏബൻസർ ബൈജുവിന്‍റെ വ്യാപാര സ്ഥാപനത്തിൽനിന്ന് 50,000 രൂപയുടെ അലൂമിനിയം പാനലുകളാണ് മോഷണം പോയത്. ടൗണിൽ ആക്രിപെറുക്കുന്ന നാലുപേരാണ് അലൂമിനിയം പാനൽ കടത്തിക്കൊണ്ടുപോയതെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പാനലുകൾ ഒടിച്ചുമടക്കി ചാക്കിലാക്കിയ നിലയിൽ കുറച്ച് ഭാഗം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മോഷണം നടന്നത്. ബൈജുവിന്‍റെ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഭൂഗർഭ നിലയോട് ചേർന്നുള്ള നടപ്പാതയിലാണ് പാനലുകൾ സൂക്ഷിച്ചിരുന്നത്. മോഷണം നടക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുന്നിൽ ഒരു നാടോടി സ്ത്രീ നിന്നിരുന്നു ഇതുകണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബൈജുവിനെ വിവരം അറിയിച്ചു. ബൈജു എത്തിനടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതിനൽകി. ഒരാഴ്ച മുമ്പും സമാനമായ മോഷണശ്രമം നടന്നതായി പ്രദേശവാസികൾ പറഞ്ഞു. സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം; 40പേർക്കെതിരെ കേസെടുത്തു നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ ശനിയാഴ്ചയുണ്ടായ സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷത്തിൽ 40പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് സി.പി.എം നേതാക്കൾ വീണ്ടും രംഗത്തുവന്നു. കോൺഗ്രസ് മേഖലയിൽ ക്രമസമാധാനം തകർക്കുവാൻ ശ്രമിക്കുകയാണെന്ന് സി.പി.എമ്മും സി.പി.എം ഗുണ്ടകൾ പൊലീസിന്‍റെ തണലിൽ കോൺഗ്രസുകാരെ ആക്രമിക്കുവാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വവും ആരോപിച്ചു. ശനിയാഴ്ച വൈകീട്ട് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടിയെരുമയില്‍ നടത്തിയ പ്രകടനത്തെതുടർന്നാണ് സംഘർഷമുണ്ടായത്. ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവര്‍ത്തകരും കോൺഗ്രസുകാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.