ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ വിജിലൻസ് പരിശോധന

കട്ടപ്പന: ജില്ലയിലെ വിദ്യാഭ്യാസ ഓഫിസുകളിൽ മണിക്കൂറുകൾ നീണ്ട വിജിലൻസ് പരിശോധന. കട്ടപ്പനയിലെ ജില്ല വിദ്യാഭ്യാസ ഓഫിസിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്. അധ്യാപക, അനധ്യാപക നിയമനത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ 'ഓപറേഷൻ ജ്യോതി' എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു നടപടി. വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഓഫിസുകളിൽനിന്ന് ഏതാനും ഫയലുകൾ പിടിച്ചെടുത്തു. ഇവ കൂടുതൽ പരിശോധനക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് ഡിവൈ.എസ്.പി സന്തോഷ് കുമാർ പറഞ്ഞു. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, മാനേജ്മെന്റിന് നൽകുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, നിയമനം ക്രമവത്കരിക്കൽ എന്നിവയ്ക്ക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകീട്ട് നാല് വരെ നീണ്ടു. കട്ടപ്പനക്ക് പുറമേ തൊടുപുഴ, അടിമാലി, അറക്കുളം എന്നിവിടങ്ങളിലെ ജില്ല വിദ്യാഭ്യാസ ഓഫിസുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. കട്ടപ്പനയിലെ ഓഫിസിൽ വിജിലൻസ് ഡിവൈ.എസ്.പി ആർ. സന്തോഷ് കുമാർ, എസ്.ഐ കെ.എൻ. ഷാജി, കെ.എൻ. സന്തോഷ്, കെ.ജി. സഞ്ജയ്, സനൽ ചക്രപാണി എന്നിവരുടെ നേതൃത്വത്തിലും അറക്കുളത്ത് സി.ഐ ഫിറോസ്, റഷീദ്, ദാനിയേൽ എന്നിവരുടെ നേതൃത്വത്തിലും അടിമാലിയിൽ വിനോദ് സി. മഹേഷ്, ഷിനോദ് എന്നിവരുടെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. ഫോട്ടോ: കട്ടപ്പന ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടന്ന വിജിലൻസ് പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.