തെരുവിൽ പ്രതിഷേധം; ഏറ്റുമുട്ടൽ

തൊടുപുഴ: ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യുവിനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്നാരോപിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയത് നഗരത്തെ സംഘർഷഭൂമിയാക്കി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. മാർച്ചിനിടെ സംഘർഷ സാധ്യത മുന്നിൽ കണ്ട് ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് സ്റ്റേഷ‍‍ൻെറ പ്രവേശന കവാടം തടഞ്ഞിരുന്നു. എന്നാല്‍, അമ്പലം ബൈപാസ് റോഡിലേക്ക് തിരിഞ്ഞ പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. പിന്നാലെ പാഞ്ഞെത്തിയ പൊലീസ് സംഘം ഇവരെ തടയാന്‍ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പിന്നീട് പൊലീസെത്തി ലാത്തി വീശുകയായിരുന്നു. നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ച് പ്രതിഷേധം തുടർന്നെങ്കിലും റോട്ടറി ജങ്ഷൻ ചുറ്റി പ്രസ് ക്ലബിന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ നിന്ന സി.പി.എം കൊടിമരം പ്രവര്‍ത്തകര്‍ പിഴുത് മാറ്റി. ഇത് കത്തിക്കാനുള്ള ശ്രമത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ബിലാൽ സമദിനും എബി മുണ്ടയ്ക്കലിനും  പരിക്കേറ്റത്. ബിലാൽ പൊലീസിനെ പ്രതിരോധിക്കുന്നതിനിടെ ലാത്തികൊണ്ട് അടിയേൽക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ണ് തകർന്നത്. മുഖംപൊത്തി പിൻമാറാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പൊലീസ് ലാത്തികൊണ്ട് അടിച്ചതായി പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാനു ഖാനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷെഫീഖിനും അബ്ദുൽ കരീമിനും ഇതിനിടെ പരിക്കേറ്റു. സഹപ്രവര്‍ത്തകർക്ക് പരിക്കേറ്റതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി. കൊടികെട്ടിയ പൈപ്പുകളും മറ്റുമായി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞതോടെ സംഘർഷം നീണ്ടു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. വീണ്ടും മാർച്ച് തുടർന്ന് പ്രവർത്തകർ ഒടുവിൽ ഗാന്ധിസ്ക്വയറിന് സമീപം സംഘടിക്കുകയും റോഡ് ഉപരോധിച്ചു് രണ്ട് മണിക്കൂറോളം സമരം നടത്തുകയും ചെയ്ത ശേഷമാണ് പിരിഞ്ഞത്.  തിങ്കളാഴ്ച രാത്രി 8.30നാണ് ഡി.സി.സി പ്രസിഡന്‍റിനെ കാര്‍ തടഞ്ഞ് നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ സി.പി. മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരവരെ തൊടുപുഴ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയിരുന്നു. മുദ്രാവാക്യം വിളികളുമായി റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് തിങ്കളാഴ്ച രാത്രിയിലെ പ്രതിഷേധം സമാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.