പുഴയിലെ തടസ്സം നീക്കി; കുട്ടികൾക്ക് കിട്ടി, വിശാലമായ കളിസ്ഥലം

മൂന്നാർ: സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ പുതിയ പദ്ധതി പൂർത്തിയായപ്പോൾ മൂന്നാറിലെ സ്കൂൾ കുട്ടികൾക്ക് ലഭിച്ചത് വിശാലമായ കളിസ്ഥലം. മൂന്നാർ പുഴകളുടെ ഗതിമാറ്റം തടയാൻ ജലവിഭവ വകുപ്പ് നടത്തിയ സ്മൂത്ത് ഫ്ലോ പദ്ധതിയിലാണ് ഈ നേട്ടം കൈവരിച്ചത്. പുഴകൾ മണ്ണ് നിറഞ്ഞും കൈയേറ്റം മൂലവും ചെറുതായതോടെ കരകവിഞ്ഞ് ഒഴുകുന്നത് പതിവായിരുന്നു. ഇതിന് പരിഹാരമായാണ് സ്മൂത്ത് ഫ്ലോ പദ്ധതി നടപ്പാക്കിയത്. ഇതോടെ പുഴയിൽനിന്ന് അധികമായ മണ്ണെടുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്‍റെ പിൻഭാഗത്ത് നിറച്ചു. കാടുപിടിച്ചു കിടന്ന സ്ഥലം ഇതോടെ വിശാലമായ കളിസ്ഥലമായി. മൂന്നുതവണയായി പ്രളയങ്ങളിൽ മൂന്നാർ പട്ടണത്തിലെ പഴയ മൂന്നാർ പെരിയവര, ചോക്കാനാട് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. വർധിച്ചതോതിൽ മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം പുഴകളിൽ താങ്ങാതെ പുറത്തേക്കു കരകവിഞ്ഞൊഴുകുന്നതാണ് മൂന്നാർ പട്ടണത്തിലെ വെള്ളക്കെട്ടിന് കാരണമായിരുന്നത്. നല്ല വീതിയുണ്ടായിരുന്ന പുഴയുടെ തീരങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ മൂലം വീതികുറയാനും പുഴക്കുള്ളിൽ തിട്ടകളും മറ്റും രൂപപ്പെടാനും ഗതിമാറ്റത്തിനും കാരണമായിരുന്നു. ചിത്രം 1 സ്മൂത്ത് ഫ്ലോ പദ്ധതിയുടെ ഭാഗമായി പുഴയിൽനിന്ന് മണ്ണ് സ്കൂളിന്‍റെ പിൻഭാഗത്ത് നിറക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.