ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വർണമാല തട്ടിയ കേസിൽ മുഖ്യപ്രതികൾ ജില്ല വിട്ടതായി സംശയം. പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവത്തിൽ മൂന്ന് പ്രതികളാണുള്ളത്. ഇതിൽ മൂന്നാംപ്രതി ആലപ്പുഴ റെയിൽവേ സ്റ്റേഷനുസമീപം തൈപ്പറമ്പിൽ മൈക്കിളിനെ (ടോമി -28) കഴിഞ്ഞദിവസം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യംചെയ്തപ്പോഴാണ് മറ്റ് രണ്ടുപേരെക്കുറിച്ച് വിവരം കിട്ടിയത്. ഇതിൽ ഒരാളാണ് മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. രണ്ടാമൻ കൃത്യത്തിന് സഹായിക്കാൻ കൂടെയുണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്താണ് സംഭവം. കമിതാക്കളുടെ ചിത്രവും വിഡിയോയും എടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. വഴങ്ങാതായതോടെ യുവാവിനെ മർദിച്ച് മാലയും ഫോണും കൈക്കലാക്കി. യുവാവ് പിന്തുടർന്നതോടെ ഫോൺ തിരികെനൽകി. യുവതിയെ വീട്ടിലാക്കിയശേഷം യുവാവ് ടൂറിസം പൊലീസിൽ പരാതിനൽകി. ഈ സമയം വള തട്ടിയെടുത്തുവെന്ന പരാതിയിൽ മറ്റൊരു യുവതിയും പരാതിയുമായി എത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഒരാൾ കാറ്റാടി ഭാഗത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്തുടർന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും കേസുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞു. സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ സ്വഭാവമുള്ളവരുടെ ഫോട്ടോ പരാതിക്കാരെ കാണിച്ചതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതനുസരിച്ചാണ് ഒരാൾ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.