എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത്ത്, ജാസ്‌ലിയയുടെ മാതാപിതാക്കളായ ജോൺസൺ, ലിമ, സഹോദരൻ ജാസിൻ ജോൺസൺ, സുഹൃത്ത് നന്ദന എന്നിവർ ചേർന്ന് വിദ്യാലയ മുറ്റത്ത് ചെമ്പകത്തൈ
നടുന്നു
വൈപ്പിൻ: അവയവദാനത്തിലൂടെ മഹനീയ മാതൃകയായ പൂർവവിദ്യാർഥിനി ജാസ്‌ലിയ ജോൺസന്റെ ഓർമകൾ നിലനിർത്താനായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിന്റെ മുറ്റത്ത് ഇനിയൊരു ചെമ്പകമുണ്ടാകും. പരിചയക്കാർക്കെല്ലാം പുഞ്ചിരി സമ്മാനിച്ച് കടന്നുപോയിരുന്ന ജാസ്‌ലിയയെപ്പോലെ ആ ചെമ്പകവും പൂവിട്ട് സുഗന്ധം പരത്തി നിലകൊള്ളുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയവും പഠിച്ചിരുന്ന കാലത്ത് സ്കൂളിലെ ഏത് പ്രവർത്തനത്തിനും മുന്നിൽനിന്നിരുന്ന സ്റ്റുഡന്റ് പൊലീസ് കാഡറ്റ് കൂടിയായിരുന്ന ജാസ്‌ലിയക്കുള്ള ഉചിതമായ അനുസ്മരണം എന്ന നിലയിലാണ് പരിസ്ഥിതി ദിനത്തിൽ ‘ഓർമമരം’ നടാൻ സ്കൂൾ അധികൃതർ തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് അങ്കമാലി മോർണിങ് സ്റ്റാർ കോളജ് ബി.കോം വിദ്യാർഥിനിയായിരുന്ന ജാസ്‌ലിയ മരണപ്പെടുന്നത്.
മസ്തിഷ്കമരണം സംഭവിച്ച വേളയിൽ, ജാസ്‌ലിയയുടെ മുൻകാല ആഗ്രഹപ്രകാരം അവയവദാനത്തിലൂടെ നാലുപേർക്ക് അവൾ പുതുജീവനേകിയിരുന്നു. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത്ത്, ജാസ്‌ലിയയുടെ മാതാപിതാക്കളായ ജോൺസൺ, ലിമ, സഹോദരനായ ജാസിൻ ജോൺസൺ, ജാസ് ലിയയുടെ ഉറ്റസുഹൃത്ത് നന്ദന എന്നിവർ ചേർന്നാണ് വിദ്യാലയ മുറ്റത്ത് ചെമ്പകത്തൈ നട്ടത്. മകളുടെ ഓർമകൾക്ക് മുന്നിൽ കണ്ണീരടക്കാൻ പാടുപെട്ട കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജോയ് സേവ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി. രത്നകല, നേച്ചർ ക്ലബ് ഭാരവാഹികളായ സോനാരാജ്, ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.