മറൈൻഡ്രൈവ്, കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ റെയിൽ വികസനം, മറൈൻ ഡ്രൈവിൽ 2400 കോടിയുടെ മറൈൻ എക്കോ സിറ്റി പദ്ധതി എന്നിങ്ങനെ ജില്ലക്ക് പ്രതീക്ഷ നൽകി സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ. വാട്ടർ മെട്രോ, കൊച്ചി കപ്പൽശാല, തുറമുഖം എന്നിവയുടെയൊക്കെ വികസനവുമായി ബന്ധപ്പെട്ട് ബജറ്റിൽ പരാമർശങ്ങളുണ്ട്. കേരളീയരുടെ ആത്മാഭിമാനവും സംരംഭകരുടെ താൽപര്യവും പലമടങ്ങ് വർധിപ്പിക്കാൻ ഈ പദ്ധതികളിലൂടെ കഴിഞ്ഞുവെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്. കൊച്ചിയിലെ സംയോജിത ജലഗതാഗതത്തിന്റെ ഇ.എ.പി ഘടകമായി 159.60 കോടി രൂപ, കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി കൊച്ചി പാലക്കാട് ഹൈകെട് വ്യവസായിക ഇടനാഴിക്ക് 200 കോടി രൂപ എന്നിങ്ങനെ വകയിരുത്തി. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിക്ക് 2024ലെ ബജറ്റിലും 200 കോടി പ്രഖ്യാപനമുണ്ടായിരുന്നു.
മറൈൻഡ്രൈവിൽ 2400 കോടി രൂപ ചെലവഴിച്ച് എൻ.ബി.സി.സിയുടെ സഹകരണത്തോടെ കെ.എസ്.എച്ച്.ബി മറൈൻ എക്കോ സിറ്റി പദ്ധതി പൂർത്തീകരിക്കും. ഇതിൽ നിന്ന് ഭവനനിർമാണ ബോർഡിന് 3,650 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 2024ലെ ബജറ്റിലും മറൈൻ ഡ്രൈവിൽ ഭവന നിർമാണ ബോർഡ് വാണിജ്യസമുച്ചയവും റസിഡൻഷ്യൽ കോംപ്ലക്സും പരിസ്ഥിതി സൗഹൃദ പാർക്കുകളും ഉൾപ്പെടുത്തി അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം നിർമിക്കുമെന്ന ബൃഹത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന് 2150 കോടി രൂപ ചെലവിലാണ് നിർമിക്കുകയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി മെട്രോയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് ബജറ്റിൽ ലഭിച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷം കൊച്ചി മെട്രോക്ക് 289 കോടി രൂപ ലഭ്യമാക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള പദ്ധതി തയാറാക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ ബജറ്റിൽ 239 കോടിയാണ് കൊച്ചി മെട്രോക്ക് പ്രഖ്യാപിച്ചത്. അങ്കമാലി-എരുമേലി-ശബരി റെയിൽവേ ലൈൻ പദ്ധതിയുടെ എസ്റ്റിമേറ്റ് 2023 ൽ പരിഷ്കരിക്കുകയും ചെലവ് 3,800 കോടി രൂപയാക്കി വർധിക്കുകയും ചെയ്തു. യഥാർഥ ആവശ്യകതയെ അടിസ്ഥാനമാക്കി എം.ഐ.ഡി.പിയിൽ നൽകിയിരിക്കുന്ന വിഹിതത്തിൽ നിന്ന് പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കും.
കേരളത്തിൽ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലഷ്യത്തോടെയുള്ള സംരംഭമാണ് കെ-ഹോംസ് പദ്ധതി. ഇതിലേക്ക് പ്രധാനമായി സർക്കാർ ലക്ഷ്യംവെക്കുന്ന ടൂറിസം കേന്ദ്രമാണ് ഫോർട്ടുകൊച്ചി. പദ്ധതിയുടെ ആകെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പ് രീതികളും സ്വീകരിച്ച് മിതമായ നിരക്കിൽ വീടുകളിൽ താമസ സൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കാനുമാകും.
കൊച്ചിയിൽ സയൻസ് പാർക്കിനുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്. വിജ്ഞാന സമ്പദ്ഘടനക്ക് മുതൽക്കൂട്ടായി സർവകലാശാലകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമൊപ്പം സഹകരിച്ച് പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സയൻസ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചിയിലെ നഗരപ്രദേശങ്ങളെ ആസൂത്രിതവും സജീവവും ഊർജസ്വലവുമായ പ്രദേശങ്ങളാക്കി മാറ്റുന്നതിനുള്ള ഭൂമി പുനക്രമീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദ്വീപുകൾ ഒഴികെ ഏകദേശം 210 ഹെക്ടർ ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും.
കൊച്ചിയിൽ സുസ്ഥിര നഗരഭൂമി പുനഃക്രമീകരണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി.
കൊച്ചി കോർപറേഷനിൽ എല്ലാ ദിവസവും 24 മണിക്കൂറും മതിയായ അളവിലും മർദത്തിലും ജലവിതരണം നടത്തുന്നതിനും കൊച്ചി നഗരത്തിൽ നോൺ റവന്യൂ വാട്ടർ 51 ശതമാനത്തിൽ നിന്നും 20 ശതമാനമായി കുറക്കുന്നതിനും ഉൽപാദന വിതരണ ഘടകങ്ങളുടെ പുനരുദ്ധാരണത്തിനും ലക്ഷ്യമിടുന്ന എ.ഡി.ബി സഹായത്തോടെയുള്ള കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്മന്റെ് പ്രോജക്ടിന് 75 കോടി വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.