പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിലെ നേർച്ച സദ്യയ്ക്കുള്ള ഒരുക്കങ്ങളിൽ പങ്കാളിയാകുന്ന തൃക്കാക്കര നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്
കൊച്ചി: ഇരു മുന്നണികളും ജില്ലയിലെ ഭുരിഭാഗം നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് കളംഉണർന്ന് തുടങ്ങി. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽ.ഡി.എഫ് ഒന്നാംഘട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കാത്തിരിപ്പിനൊടുവിൽ ചില സ്ഥാനാർഥികളെ കോൺഗ്രസും പ്രഖ്യാപിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ സ്ഥാനാർഥികൾ വോട്ടർമാരെ കാണാൻ ഇറങ്ങുകയാണ്. ഇനിയുള്ള ചുരുങ്ങിയ ദിവസങ്ങൾ വല്ലാതെ വിയർത്താലേ വല്ലയിടത്തും എത്തൂ എന്ന ബോധ്യം എല്ലാവർക്കുമുണ്ട്. മാറിമറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങളുടെയും കൂടുവിട്ട് കൂടുമാറ്റങ്ങളുടെയും രാഷ്ട്രീയകാഴ്ചയാണ് ജില്ലയുടെ പ്രത്യേകത. ഇന്നലെ വരെ മറ്റൊരു മുന്നണിയുടെ ഭാഗമായിരുന്നവർ ഇന്ന് പുതിയ മുന്നണിയുടെ കൂട്ടുകാരായിരിക്കുന്നു. അവസാന നിമിഷം വരെ സ്ഥാനാർഥിത്വം ഉറപ്പിച്ച് കാത്തിരുന്നവർ കളത്തിന് പുറത്താകുന്നു. ജില്ലയിലും തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുകയാണ്.
ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും ഒരു സ്ഥാനാർഥിയെങ്കിലും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫ് തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ. പിറവത്ത് അനൂപ് ജേക്കബ് (കേരള കോൺഗ്രസ്-ജേക്കബ്), സാബു കെ. ജേക്കബ് (കേരള കോൺ.-എം), ജിബി അബ്രാഹം (ട്വന്‍റി ട്വന്‍റി), മൂവാറ്റുപുഴയിൽ എൻ. അരുൺ (സി.പി.ഐ), മാത്യു കുഴൽനാടൻ (കോൺഗ്രസ്), കുന്നത്തുനാട്ടിൽ പി.വി. ശ്രീനിജൻ (സി.പി.എം), ബാബു ദിവാകരൻ (എൻ.ഡി.എ), കോതമംഗലത്ത് ആന്‍റണി ജോൺ (സി.പി.എം), പെരുമ്പാവൂരിൽ ബേസിൽ പോൾ (കേരള കോൺ.-എം), ലക്ഷ്മ്മി പ്രിയ (ട്വന്‍റി ട്വന്‍റി), അങ്കമാലിയിൽ സാജു പോൾ (സി.പി.എം), റോജി എം. ജോൺ (കോൺഗ്രസ്), പ്രോമി കുര്യാക്കോസ് (ട്വന്‍റി ട്വന്‍റി), ആലുവയിൽ അൻവർ സാദത്ത് (കോൺഗ്രസ്), എ.എം. ആരിഫ് (സി.പി.എം), പറവൂരിൽ വി.ഡി. സതീശൻ (കോൺഗ്രസ്), ഇ.ടി. ടൈസൺ (സി.പി.ഐ), തൃക്കാക്കരയിൽ അഡ്വ. പുഷ്പ ദാസ് (സി.പി.എം), ഉമ തോമസ് (കോൺഗ്രസ്), അഖിൽ മാരാർ (ട്വന്‍റി ട്വന്‍റി), കളമശ്ശേരിയിൽ പി. രാജീവ് (സി.പി.എം), അഡ്വ. വി.ഇ. അബ്ദുൽഗഫൂർ (മുസ്ലിം ലീഗ്), തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ (സി.പി.എം), അഞ്ജലി നായർ (ട്വന്‍റി ട്വന്‍റി), കൊച്ചിയിൽ കെ.ജെ. മാക്സി (സി.പി.എം), വൈപ്പിനിൽ അഡ്വ. എം.ബി. ഷൈനി (സി.പി.എം), എറണാകുളത്ത് സാബു ജോർജ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ-എൽ.ഡി.എഫ്), ടി.ജെ. വിനോദ് (കോൺഗ്രസ്) എന്നീ സ്ഥാനാർഥികളാണ് തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ യു.ഡി.എഫ് സ്ഥാനാർഥികളും പ്രചാരണം തുടങ്ങി.
ജില്ലയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളിൽ മൂന്ന് പേരെങ്കിലും വ്യക്തമായ കോൺഗ്രസ് പശ്ചാത്തലമുള്ളവരാണ്. പെരുമ്പാവൂരിൽ മത്സരിക്കുന്ന ബേസിൽ പോൾ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും ഡി.സി.സി മുൻ സെക്രട്ടറിയുമാണ്. പിറവത്ത് മത്സരിക്കുന്ന സാബു കെ. ജേക്കബ് ആകട്ടെ കെ.പി.സി.സി നിർവാഹക സമിതിയിലെ മുൻ അംഗമാണ്.
കുന്നത്തുനാട്ടിൽ മത്സരിക്കുന്ന പി.വി. ശ്രീനിജൻ 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഞാറക്കൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. ഇദ്ദേഹം യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്രകാരൻ കൂടിയായ തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഖിൽ മാരാർ മുൻ കെ.എസ്.യു പ്രവർത്തകനാണ്. കുന്നത്തുനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി ബാബു ദിവാകരൻ അടൂർ നഗരസഭ ചെയർമാനും ഡി.സി.സി സെക്രട്ടറിയുമായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥികൾ വീട് കയറിയുള്ള പ്രചാരണങ്ങളിലും കുടുംബ യോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം സ്ഥാപനങ്ങളും സമുദായ നേതാക്കളെയും സന്ദർശിക്കുകയും മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്. അൽപ്പം വൈകിയാണെങ്കിലും പ്രഖ്യാപിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥികളു പ്രചാരണം കൊഴുപ്പിക്കുകയാണ്. റോഡ് ഷോയോടെ ആണ് എല്ലാ സ്ഥാനാർഥികളും പര്യടനത്തിന് തുടക്കമിട്ടത്. സിറ്റിങ് എം.എൽ.എമാർക്ക് മണ്ഡലത്തിൽ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. കഴിഞ്ഞ അഞ്ച് വർഷം തങ്ങൾ മണ്ഡലത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടിയാണ് ഇവരുടെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.