കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കാട്ടാനയുടെ അക്രമണത്തിൽനിന്ന് സ്കൂട്ടര്‍ യാത്രക്കാരന്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി ഓവര്‍സിയർ കുട്ടമ്പുഴ ചിറങ്ങര ജിജോ ആണ് രക്ഷപ്പെട്ടത്. ജിജോയുടെ സ്കൂട്ടര്‍ ആന തകര്‍ത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ചേലമല ഭാഗത്തുനിന്ന് സിഗ്നല്‍ സ്റ്റേഷന്‍ ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു മുറിവാലുള്ള കൊമ്പന്‍. ജിജോ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.
ആനയെക്കണ്ട ജിജോ സ്കൂട്ടര്‍ മറിച്ചിട്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. വാച്ചര്‍മാരായ ജോളി ഐസക്കിന്‍റേയും ഷിബുവിന്‍റേയും ഇടപെടലാണ് ജിജോയെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടുത്തിയത്. വണ്ടിമറിച്ചിട്ട് ഓടിയ ഇയാളെ ആന പിന്തുടരുന്നതിനിടയിൽ വാച്ചർമാർ ഒച്ചവെച്ച് ആനയുടെ ശ്രദ്ധ തിരിച്ചതോടെയാണ് പിന്‍മാറിയത്. കാട് കാരണം ആനയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ യാത്രക്കാര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്.
കാട് വെട്ടിമാറ്റാത്തതില്‍ വനംവകുപ്പിനും അധികാരികള്‍ക്കുമെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് ഈ സംഭവം. റോഡില്‍ വഴിവിളക്കില്ലാത്തതും മറ്റൊരു പ്രശ്നമാണ്. വഴിവിളക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം പലവട്ടം ഉണ്ടായെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.