വഴിയോരക്കച്ചവടം: ലൈസൻസ് കൈപ്പറ്റാത്ത 745പേരെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹൈകോടതി

കൊച്ചി: നഗരത്തിലെ വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസിന് അർഹതയുണ്ടെന്ന് കണ്ടെത്തിയിട്ടും മതിയായ രേഖകൾ ഹാജരാക്കി കൈപ്പറ്റാത്ത 745പേരെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹൈകോടതി. ഇവരുടെ പേരുവിവരം ഡിവിഷൻ തിരിച്ച് നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശിച്ചു. ഇത്രയുംപേർ ലൈസൻസ് കൈപ്പറ്റിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ഒരുമാസത്തെ കാലളവിൽ ഒരാഴ്ചക്കകം പട്ടിക പ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശം. പേര് നീക്കം ചെയ്യപ്പട്ടവരിൽ പരാതിയുള്ളവർക്ക് മതിയായ രേഖകളുമായി നഗരസഭയെ ലൈസൻസിനായി സമീപിക്കാൻ അവസരം നൽകണം. പരാതി ഉന്നയിക്കുന്നവരുടെ അപേക്ഷ പരിഗണിക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. തെരുവുകച്ചവടത്തിനുള്ള ലൈസൻസിന് യോഗ്യതയുണ്ടെന്ന് നഗരസഭ കണ്ടെത്തിയ 3520 പേരിൽ 2775 പേരാണ് ഇതുവരെ ലൈസൻസ് കൈപ്പറ്റിയത്. ഹരജി വീണ്ടും ജൂൺ 24ന് പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.