ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റ്; കരാർ നൽകിയതിൽ വിജിലൻസ് കോടതി വിശദീകരണം തേടി

മൂവാറ്റുപുഴ: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് നൽകിയ ഹരജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി വിശദീകരണം തേടി. നഗരസഭ സെക്രട്ടറി എ.എസ്. നൈസാം, സൂപ്രണ്ടിങ് എൻജിനീയർ കെ. ബോബൻ, സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനിയുടമകളായ സേവി ജോസഫ്, സക്കീർ ബാബു തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജി നൽകിയത്. ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. കൊച്ചി കോർപറേഷനുകീഴിലെ ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്‍റ് രണ്ടു വർഷത്തേക്ക് പ്രവർത്തിപ്പിക്കാൻ മതിയായ യോഗ്യതയുള്ള കരാറുകാരിൽനിന്ന് 2021 ഏപ്രിൽ 21നാണ് നഗരസഭ ടെൻഡർ ക്ഷണിച്ചത്. പ്രതിദിനം 250 ടൺ ഖരമാലിന്യം സംസ്കരിക്കേണ്ടതുണ്ടെന്നും ഈ മേഖലയിൽ മൂന്നു വർഷമെങ്കിലും പ്രവൃത്തിപരിചയം വേണമെന്നുമാണ് നിഷ്‌കർഷിച്ചിരുന്നത്. നാലു കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിരുന്നു. മലപ്പുറം, ഒറ്റപ്പാലം നഗരസഭകളിൽ സമാനരീതിയിൽ ഖരമാലിന്യ സംസ്കരണം നടത്തി പ്രവൃത്തിപരിചയം ഉണ്ടെന്ന് വ്യക്തമാക്കിയാണ് കളമശ്ശേരി സ്റ്റാർ കൺസ്ട്രക്ഷൻ കരാർ ഉറപ്പിച്ചതെന്ന് ഹരജിയിൽ പറയുന്നു. ഒറ്റപ്പാലം, മലപ്പുറം നഗരസഭകളിൽ പ്രതിദിനം പത്തു ടൺ ഖരമാലിന്യം പോലും സംസ്കരിക്കാനാവുന്ന പ്ലാന്റുകളില്ലെന്നിരിക്കെ ഇവിടെ പ്രവൃത്തിപരിചയമുണ്ടെന്ന് വ്യക്തമാക്കി കരാർ കമ്പനി നൽകിയ രേഖകൾ വ്യാജമാണെന്ന് ഹരജിക്കാരൻ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.