നടി ആക്രമണക്കേസ്: ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹരജി; വിശദീകരണം തേടി ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ മാറ്റിയതിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ശ്രീജിത്തിനുപകരം ഷേഖ് ദർവേഷ് സാഹിബിനെ നിയോഗിച്ച് ഏപ്രിൽ 22ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർനാഷനൽ ഹ്യുമൻറൈറ്റ്സ് കൗൺസിൽ പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കര നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ശ്രീജിത്തിനെ ഗതാഗത കമീഷണറാക്കിയാണ് മാറ്റി നിയമിച്ചത്. മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനെ പാതിവഴിയിൽ മാറ്റുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിയിലെ വാദം. കേരള പൊലീസ് ആക്ടിലെ സെക്ഷൻ 97 പ്രകാരം രണ്ടുവർഷമെങ്കിലും ഉദ്യോഗസ്ഥനെ ഒരുപദവിയിൽ തുടരാൻ അനുവദിക്കണമെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, ഈ വ്യവസ്ഥ സംസ്ഥാന പൊലീസ് മേധാവി, റേഞ്ച് ഐ.ജിമാർ, ജില്ല പൊലീസ് സൂപ്രണ്ടുമാർ, കമീഷണർമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവർക്കാണ് ബാധകമാവുകയെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ബാധകമല്ലെന്നും വ്യക്തമാക്കി. തുടർന്ന് ഇക്കാര്യത്തിൽ പൊലീസ് മേധാവിയോട് വിശദീകരണം തേടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.